ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തെന്ന വെളിപ്പെടുത്തലുമായി നടി അക്ഷയ ഹരിഹരൻ. തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടി ഈ ‘ഞെട്ടിക്കുന്ന’ അനുഭവം വിവരിച്ചത്. (Actress Akshaya Hariharan Claims Someone Else Voted In Her Name on Tamil Nadu Elections)
@ECISVEEP please spread the news and cast your ballot tender vote if this is the case and cancel the fake vote with a complaint pic.twitter.com/eu5xkYB1k9
— akshaya hariharan (@akshaya__31) April 23, 2026
തമിഴ്‌നാട്ടിലെ വേളച്ചേരി സ്വദേശിയായ തനിക്ക് ഇത്തവണ വോട്ട് സ്ലിപ്പ് ലഭിച്ചിരുന്നില്ലെന്ന് അക്ഷയ പറഞ്ഞു. തുടർന്ന് ഓൺലൈൻ വഴി പരിശോധിച്ചപ്പോൾ അടയാറിലെ ബൂത്തിലാണ് വോട്ടെന്ന് മനസ്സിലാക്കി അവിടെയെത്തി. “ഒരു മണിക്കൂർ കാത്തുനിന്ന ശേഷമാണ് മറ്റാരോ എന്റെ വോട്ട് രേഖപ്പെടുത്തിയ വിവരം ഉദ്യോഗസ്ഥർ പറയുന്നത്. 24 വയസ്സുള്ള മറ്റൊരു സ്ത്രീയുടെ ഫോട്ടോയാണ് രേഖകളിൽ ഉണ്ടായിരുന്നത്. എന്റെ രണ്ടാം പേരായ ഹരിഹരൻ ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായിരുന്നു, എന്നാൽ ഫോട്ടോ മാത്രം മാറിയിരുന്നു. വോട്ട് ചെയ്യാൻ അനുവദിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ഇത് പരിശോധിക്കേണ്ടതായിരുന്നു,” അക്ഷയ വീഡിയോയിൽ പറഞ്ഞു.
ഒടുവിൽ ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ‘ടെൻഡർ ബാലറ്റ്’ അല്ലെങ്കിൽ ‘ചലഞ്ച് വോട്ട്’ ചെയ്യാൻ ഉദ്യോഗസ്ഥർ അനുവദിച്ചെങ്കിലും താൻ സംതൃപ്തയല്ലെന്ന് നടി വ്യക്തമാക്കി. “അതൊരു പേപ്പർ മാത്രമായിരുന്നു, എന്റെ മുന്നിൽ വെച്ച് അത് സീൽ ചെയ്തതുമില്ല. ഇത്തരം കാര്യങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നതിന് ഉദ്യോഗസ്ഥർക്ക് മറുപടിയുണ്ടായിരുന്നില്ല. അഭിഭാഷകർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് പകരമുള്ള വോട്ട് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗികമായി പരാതി നൽകും,” അവർ കൂട്ടിച്ചേർത്തു.
ഏപ്രിൽ 23-നായിരുന്നു തമിഴ്‌നാട്ടിലെ നിയമസഭാ വോട്ടെടുപ്പ്. തമിഴ് സിനിമാ ലോകത്തെ പ്രമുഖർ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ദളപതി വിജയ് ചെന്നൈ നീലങ്കരൈ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. രജനീകാന്ത് മകൾക്കൊപ്പം സ്റ്റെല്ല മാരിസ് കോളേജിലെത്തി വോട്ട് ചെയ്തു. കമൽഹാസൻ മകൾ ശ്രുതി ഹാസനൊപ്പം തേനാംപേട്ടിലെ സർക്കാർ സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ബെൽജിയത്തിൽ കാർ റേസിംഗിലായിരുന്ന അജിത് കുമാർ വോട്ട് ചെയ്യാനായി ചെന്നൈയിൽ പറന്നെത്തുകയും തിരുവാൺമിയൂരിൽ ആദ്യമേ തന്നെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. വിക്രം, ഗൗതം കാർത്തിക് എന്നിവരും വിവിധ ബൂത്തുകളിലെത്തി വോട്ട് വിനിയോഗിച്ചു.

