ജെറൂസലേം: ഭീകരവാദത്തെ ചെറുക്കാൻ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും അനുഭവിച്ചുവെന്നും, ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.(With Israel to fight terrorism, PM Modi addresses Israel Parliament)
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ടെൽ അവീവിലെത്തിയ നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് രാജ്യം ഒരുക്കിയത്. പ്രധാനമന്ത്രിയെ ‘സുഹൃത്തല്ല, സഹോദരൻ’ എന്ന് വിശേഷിപ്പിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രയേൽ ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യ നൽകിയ പിന്തുണയെ നന്ദിയോടെ സ്മരിച്ചു. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്.
ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പാർലമെന്റ് ബഹിഷ്കരിച്ചെങ്കിലും, പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് കുറിപ്പ് നൽകി. മോദി ഇസ്രയേലിന്റെ യഥാർത്ഥ സുഹൃത്താണെന്ന് ലാപിഡ് കുറിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പ്രതിരോധം, വാണിജ്യം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും നിർണ്ണായകമായ കരാറുകളിൽ ഒപ്പിടുമെന്നാണ് വിവരം. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മോദിയുടെ ഈ സന്ദർശനത്തെ ലോകരാഷ്ട്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വേണമെന്ന ഇന്ത്യയുടെ പരമ്പരാഗത നയം ചർച്ചകളിൽ മോദി ആവർത്തിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും പ്രാദേശിക സമാധാനത്തിലും ഇന്ത്യയുടെ പങ്കും പിന്തുണയും അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

