വാഷിംഗ്ടൺ: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് മേലുള്ള സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, മുൻ ക്യൂബൻ പ്രസിഡന്റും വിപ്ലവ നേതാവുമായ റൗൾ കാസ്ട്രോയ്‌ക്കെതിരെ (94) ക്രിമിനൽ കുറ്റപത്രം സമർപ്പിക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു (US Criminal Charges Raul Castro Cuba). 1996-ൽ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ക്യൂബൻ അഭയാർത്ഥി ഗ്രൂപ്പിന്റെ രണ്ട് ചെറുവിമാനങ്ങൾ ക്യൂബൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിലാണ് ഈ അസാധാരണ നടപടിയെന്ന് യുഎസ് നീതിന്യായ മന്ത്രാലയം സൂചിപ്പിച്ചു. അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗൾ കാസ്ട്രോ.
ഫ്ലോറിഡ കടലിടുക്കിൽ വെച്ച് നടന്ന ഈ ആക്രമണത്തിൽ ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ എന്ന സംഘടനയിലെ നാല് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനാലാണ് വിമാനങ്ങൾ വെടിവെച്ചിട്ടതെന്നാണ് ക്യൂബയുടെ നിലപാടെങ്കിലും, സംഭവം നടന്നത് അന്താരാഷ്ട്ര സമുദ്രപരിധിയിലാണെന്ന് രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കണ്ടെത്തിയിരുന്നു. നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം തടവിലാക്കിയതിന് പിന്നാലെ, ക്യൂബയിലും ഭരണമാറ്റം ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ. എന്നാൽ യുഎസ് ഉപരോധങ്ങളെ ഭയപ്പെടില്ലെന്നും അധിനിവേശത്തിന് മുതിർന്നാൽ അത് വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ക്യൂബൻ പ്രസിഡന്റ് മിഗുവെൽ ഡയസ് കാനൽ മുന്നറിയിപ്പ് നൽകി.
Summary: The Trump administration is expected to unveil criminal charges against Cuba’s 94-year-old former President Raul Castro. The US Justice Department official indicated that the case is tied to a 1996 incident where Cuban military jets shot down two civilian aircraft operated by Miami-based exile group ‘Brothers to the Rescue’, killing four people. Raul Castro was serving as the defense minister during the attack.

