കോപ്പൻഹേഗൻ: ഗ്രീൻലൻഡിനെ “മോശമായി ഭരിക്കപ്പെടുന്ന വെറുമൊരു മഞ്ഞുതട്ട്” എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ (Trump Greenland Comments). അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാനും നാറ്റോ സഖ്യകക്ഷികൾ ഒന്നിച്ച് നിൽക്കാനും സമയമായെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇറാൻ യുദ്ധത്തിൽ നാറ്റോ സഖ്യം സഹകരിക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിക്കവേയാണ് ട്രംപ് ഗ്രീൻലൻഡിനെ അധിക്ഷേപിച്ചത്. “ഗ്രീൻലൻഡിനെ ഓർക്കുക, മോശമായി ഭരിക്കപ്പെടുന്ന ആ വലിയ മഞ്ഞുതട്ടിൽ അവർ നമുക്കൊപ്പം ഉണ്ടായിരുന്നില്ല” എന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
“ഞങ്ങൾ വെറുമൊരു മഞ്ഞുതട്ടല്ല, 57,000 ജനങ്ങൾ വസിക്കുന്ന അഭിമാനമുള്ള രാജ്യമാണ്. ലോക പൗരന്മാരെന്ന നിലയിൽ സഖ്യകക്ഷികളെ ബഹുമാനിച്ച് എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നവരാണ് ഞങ്ങൾ,” നീൽസൺ പറഞ്ഞു. ഡെന്മാർക്കിന്റെ കീഴിലുള്ള ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ ട്രംപ് നേരത്തെയും ശ്രമിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ ഗ്രീൻലൻഡിൽ സൈനിക ഇടപെടൽ നടത്തുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചതിനെത്തുടർന്ന് ഫ്രാൻസും ജർമ്മനിയും പ്രതിഷേധമെന്ന നിലയിൽ അവിടെ സൈന്യത്തെ വിന്യസിച്ചിരുന്നു.
റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ ഗ്രീൻലൻഡിന്മേൽ തങ്ങൾക്ക് നിയന്ത്രണം വേണമെന്നാണ് അമേരിക്കയുടെ വാദം. നിലവിൽ 1951-ലെ ഉടമ്പടി പ്രകാരം അമേരിക്കയ്ക്ക് ഗ്രീൻലൻഡിൽ ഒരു സൈനിക താവളമുണ്ട്. പ്രതിരോധ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്കയും ഡെന്മാർക്കും ഗ്രീൻലൻഡും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ദ്വീപ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ താൽപ്പര്യം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നീൽസൺ ആശങ്ക പ്രകടിപ്പിച്ചു.
Summary: Greenland’s Prime Minister Jens-Frederik Nielsen has hit back at U.S. President Donald Trump for calling the Arctic island a “big, poorly run piece of ice.” Nielsen asserted that Greenland is a proud nation of 57,000 people and urged NATO allies to defend international law against such characterizations. Despite ongoing diplomatic talks regarding defense cooperation, Nielsen warned that Trump’s ambition to control or take over Greenland remains a serious concern for the island’s sovereignty.

