ബാങ്കോക്ക്: തായ്ലൻഡ് രാജകുമാരി ബജ്രാകിത്തിയാഭ മഹീഡോൾ അന്തരിച്ചു. 47 വയസ്സായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കോമയിലായിരുന്ന രാജകുമാരി, വ്യാഴാഴ്ച രാത്രി 7:48-ഓടെയാണ് അന്തരിച്ചതെന്ന് റോയൽ ഹൗസ്‌ഹോൾഡ് ബ്യൂറോ അറിയിച്ചു.(Thai Princess Bajrakitiyabha dies at 47 following prolonged illness)
കോളൻ വീക്കം മൂലമുണ്ടായ വയറിലെ അണുബാധ, രക്തസമ്മർദ്ദം കുറയുക, ഹൃദയമിടിപ്പിലെ താളം തെറ്റൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു രാജകുമാരി. ചുളാലോങ്കോൺ ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ബജ്രാകിത്തിയാഭ, കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് മുൻകൈ എടുത്തിരുന്നു.
തായ്‌ലൻഡിലെ വനിതാ തടവുകാരുടെ പുനരധിവാസത്തിനായി ‘കംലാങ്ജായ്’ എന്ന പദ്ധതിയും അവർ ആരംഭിച്ചിരുന്നു. സ്ത്രീ തടവുകാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ‘ബാങ്കോക്ക് റൂൾസ്’ എന്ന യുഎൻ പ്രമേയത്തിന് പിന്നിൽ പ്രവർത്തിച്ചതും രാജകുമാരിയായിരുന്നു. ഓസ്ട്രിയയിലെ തായ്‌ലൻഡ് അംബാസഡറായും, യുഎൻ വിമൻ നാഷണൽ അംബാസഡറായും, യുഎൻഒഡിസി ഗുഡ്‌വിൽ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ തായ് റോയൽ ആർമിയിൽ ജനറൽ പദവിയും അവർ വഹിച്ചിരുന്നു.
2022 ഡിസംബറിൽ നായകളെ പരിശീലിപ്പിക്കുന്നതിനിടെ ബോധരഹിതയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു രാജകുമാരി. തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൻവിരാകുൽ രാജകുമാരിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തായ്ലൻഡിന്റെ അഭിമാനമായിരുന്ന രാജകുമാരിയുടെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങുകൾ രാജകീയ പാരമ്പര്യമനുസരിച്ച് ഗ്രാൻഡ് പാലസിൽ നടക്കും.
Story Summary
Princess Bajrakitiyabha Mahidol of Thailand has passed away at the age of 47 after being in a coma for over three years. A prominent advocate for prison reform and women’s rights, she was a distinguished lawyer, a former diplomat, and a high-ranking military officer who made significant global contributions, including the UN’s ‘Bangkok Rules’ for women prisoners.

