കൊളംബോ: യുഎസ് ആക്രമണത്തിൽ തകർന്ന ഇറാൻ കപ്പലിലെ നാവികർക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് ഒരു മാസത്തെ സൗജന്യ വീസ അനുവദിക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചു. കപ്പൽ തകർന്ന് അകപ്പെട്ട നാവികർക്ക് ശ്രീലങ്കയിൽ തുടരാൻ അനുമതി നൽകിയതായി മന്ത്രി ആനന്ദ വിജേപാല അറിയിച്ചു.(Sri Lanka extends help to sailors on Iranian ship attacked by US, One-month free visa granted)
തങ്ങൾ ആരുടെയും പക്ഷം പിടിക്കുന്നില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മാനുഷികമായ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. യുഎസ് മുക്കിയ ‘ഐആർഐഎസ് ദേന’ എന്ന ഇറാൻ കപ്പലിലെ 32 നാവികരിൽ പരിക്കേറ്റ 10 പേർ നിലവിൽ കരപിതിയ നാഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്ത 22 പേർക്ക് രാജ്യം വിടാൻ സൗകര്യമൊരുങ്ങുന്നത് വരെ ശ്രീലങ്കയിൽ തുടരാം.
നാവികരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക നിലവിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിൽ രൂക്ഷമാകുന്നതിനിടെയാണ് അയൽരാജ്യമായ ശ്രീലങ്കയുടെ ഈ നിർണ്ണായക നീക്കം.

