ടെൽ അവീവ്: ഇറാനെതിരെയുള്ള സൈനിക നീക്കം പശ്ചിമേഷ്യയിൽ കൂടുതൽ അറബ് രാജ്യങ്ങളുമായുള്ള സമാധാന കരാറുകളിലേക്ക് വഴിതുറക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (Netanyahu Iran War Peace Gateway). അമേരിക്കയും ഇസ്രായേലും ഈ യുദ്ധത്തിൽ ദീർഘകാലം കുടുങ്ങിക്കിടക്കുമെന്ന ആശങ്കകളെ അദ്ദേഹം തള്ളിക്കളഞ്ഞു. ട്രംപും താനും ചേർന്ന് നേരത്തെ നാല് അറബ് രാജ്യങ്ങളുമായി സമാധാന കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇറാനെതിരെയുള്ള ഈ സംയുക്ത നീക്കം കൂടുതൽ രാജ്യങ്ങളെ ഇസ്രായേലുമായി അടുപ്പിക്കുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഈ യുദ്ധം സമാധാനത്തിലേക്കുള്ള ഒരു കവാടമാണെന്നും ആളുകൾ പറയുന്നതിന് നേർവിപരീതമാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ പരമോന്നത നേതാവ് ഖമേനി ഉൾപ്പെടെയുള്ള 15 ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതായും ടെഹ്‌റാനിലെ രഹസ്യാന്വേഷണ ആസ്ഥാനം തകർത്തതായും ഇസ്രായേൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും ദോഹ വിമാനത്താവളത്തിന് നേരെയും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത് മേഖലയെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ഇറാൻ ഖൈബർ മിസൈലുകൾ പ്രയോഗിച്ചതും യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. എന്നാൽ, തങ്ങളുടെ ലക്ഷ്യം ഇറാന്റെ ആണവ-മിസൈൽ ശേഷി തകർക്കുക എന്നതാണെന്നും അത് മേഖലയിലെ അറബ് രാജ്യങ്ങളുടെ കൂടി സുരക്ഷയ്ക്ക് അനിവാര്യമാണെന്നുമാണ് നെതന്യാഹുവിന്റെ പക്ഷം.
പശ്ചിമേഷ്യയിലെ ഈ സംഘർഷം ആഗോള വിപണിയെയും പ്രവാസി മലയാളികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ധനവിലയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത് വലിയ ആഘാതമായി. ജോർദാൻ വ്യോമപാത ഭാഗികമായി അടച്ചതും ഖത്തറിലെ വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായതും കാരണം കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം നാല് മുതൽ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, സമാധാനത്തിനായുള്ള കാത്തിരിപ്പ് അനിശ്ചിതമായി തുടരുന്നു.

