ജനീവ:നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതിയെന്ന് റിപ്പോർട്ട്. 2013-ലെ സ്കീയിംഗ് അപകടത്തിന് ശേഷം പൂർണ്ണമായി കിടപ്പിലായിരുന്ന താരം, ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കാൻ തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.(Michael Schumacher’s health condition improves significantly)
കഴിഞ്ഞ 12 വർഷമായി കിടപ്പിലായിരുന്ന ഷൂമാക്കർക്ക് ഇപ്പോൾ വീൽചെയറിൽ ഇരിക്കാനും സ്വിറ്റ്‌സർലൻഡിലെയും മയ്യോർക്കയിലെയും വസതികളിൽ ചുറ്റിക്കറങ്ങാനും സാധിക്കുന്നുണ്ട്.
സംസാരശേഷി തിരികെ ലഭിച്ചിട്ടില്ലെങ്കിലും, തന്റെ ചുറ്റുപാടുകളോട് അദ്ദേഹം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. ആശയവിനിമയം നടത്താൻ അദ്ദേഹം ശ്രമിക്കുന്നത് വലിയ പുരോഗതിയായി മെഡിക്കൽ സംഘം വിലയിരുത്തുന്നു. 57-കാരനായ ഷൂമാക്കറെ പരിചരിക്കാൻ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും അടങ്ങുന്ന വലിയൊരു സംഘം 24 മണിക്കൂറും സജ്ജമാണ്. ഭാര്യ കൊറീനയാണ് ചികിത്സാ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
2013 ഡിസംബർ 29-നാണ് കായികലോകത്തെ നടുക്കിയ ആ അപകടം സംഭവിച്ചത്. ഫ്രഞ്ച് ആൽപ്‌സിൽ സ്കീയിംഗിനിടെ പാറയിൽ തലയിടിച്ച് വീണ ഷൂമാക്കർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മാത്രം ജീവൻ രക്ഷപ്പെട്ട താരം 250 ദിവസത്തോളം കോമയിലായിരുന്നു.



