ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ടെഹ്‌റാനും ലെബനൻ സർക്കാരും തമ്മിലുള്ള നയതന്ത്ര വാക്പോര് പരസ്യ യുദ്ധത്തിലേക്ക് (Lebanon and Iran’s war of words). തങ്ങളുടെ അനുമതിയില്ലാതെ വാഷിംഗ്ടണിൽ വെച്ച് ലെബനൻ സർക്കാരും ഇസ്രായേലും ഉണ്ടാക്കിയ ഉപാധികളോടെയുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ഹിസ്ബുള്ളയും ഇറാനും തള്ളിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനിടയിൽ ഞായറാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ വർഷം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച ഇസ്രായേൽ ടെഹ്‌റാൻ ഉൾപ്പെടെയുള്ള ഇറാനിയൻ നഗരങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ രണ്ട് മാസമായി നിലനിന്നിരുന്ന താൽക്കാലിക സമാധാനം പൂർണ്ണമായും തകർന്നു.
ലെബനൻ മണ്ണിൽ ഇസ്രായേൽ അധിനിവേശം തുടരുകയാണെങ്കിൽ മേഖലയിൽ ഇനി ശാന്തിയുണ്ടാകില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ പ്രതികരിച്ചത്. അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഇറാൻ ലെബനനെ വെറുമൊരു ‘വിലപേശൽ ചീട്ടാക്കുകയാണെന്ന്’ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ജോസഫ് ഔൺ കുറ്റപ്പെടുത്തി. ഇത് തങ്ങളുടെ രാജ്യമാണെന്നും തങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇറാന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളും നയതന്ത്രവും മാത്രമാണ് വഴിയെന്നും ഹിസ്ബുള്ള അത് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, ലെബനൻ ഇറാൻ്റെ വിലപേശൽ ചീട്ടായിരുന്നുവെങ്കിൽ പണ്ടേ കരാറുകൾ ഒപ്പിടാമായിരുന്നുവെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു. ഒപ്പം ലെബനന്റെ യഥാർത്ഥ ശത്രു ആരാണെന്ന് പ്രസിഡന്റ് തിരിച്ചറിയണമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നിലവിൽ ലിതാനി നദിക്ക് തെക്കുള്ള സായുധ സംഘങ്ങളെ ഒഴിപ്പിക്കാനും പ്രദേശത്ത് ലെബനൻ സൈന്യത്തിന് മാത്രം പൂർണ്ണ നിയന്ത്രണം നൽകാനുമുള്ള അമേരിക്കൻ നിർദ്ദേശത്തെ ഹിസ്ബുള്ള പൂർണ്ണമായും എതിർക്കുകയാണ്. അമേരിക്കൻ മണ്ണിൽ വെച്ച് നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ കഴിയും വരെ മാത്രമാണ് ട്രംപ് ഭരണകൂടം താൽക്കാലിക സമാധാനം നിലനിർത്താൻ ശ്രമിക്കുന്നതെന്നും, അത് കഴിഞ്ഞാൽ യുഎസ് ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അതിനാൽ മുൻകൂട്ടി തിരിച്ചടിക്കാൻ ഇറാൻ തയ്യാറാകണമെന്നും ഇറാന്റെ തീവ്രനിലപാടുള്ള പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
Summary: A fierce diplomatic war of words has erupted between Beirut and Tehran, underscoring the deep geopolitical fracturing within Lebanon amid the escalating regional conflict with Israel. Following a Sunday Israeli airstrike targeting a Hezbollah zone in Beirut’s Dahiyeh suburb, Iran launched a massive ballistic retaliatory missile strike on Israel, which subsequently triggered fresh Israeli counter-raids on Tehran this Monday morning, effectively dismantling a fragile two-month truce. The ground invasion has severely heightened systemic friction between Iran, which funds Hezbollah, and the newly active Lebanese civilian government.

