ദുബായ്: അമേരിക്കയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശങ്ങളിൽ യുഎസ് സൈന്യത്തെ പിൻവലിക്കണമെന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയതായി റിപ്പോർട്ട് (Iran US Peace Proposal Reparations). ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് യുഎസ് സൈന്യം പിന്മാറുക, യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരത്തുക നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. തങ്ങൾക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്നും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടതായി വിദേശകാര്യ ഉപമന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഇറാൻ സമർപ്പിച്ച നിർദ്ദേശങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരുന്നുവെങ്കിലും, പുതിയ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ട്രംപ് അറിയിച്ചു. ഇറാന്റെ ആണവപദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ഒരു കരാറിലേക്ക് ഇരുരാജ്യങ്ങളും ഒത്തുതീർപ്പിലെത്താൻ വലിയ സാധ്യതയുണ്ടെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളായ ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണം വൈകിപ്പിക്കുന്നതെന്നും മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്ക് കൂടി സ്വീകാര്യമായ ഒരു കരാറിലെത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുപക്ഷവും ഔദ്യോഗികമായി വിട്ടുവീഴ്ചകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇറാൻ വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള മരവിപ്പിച്ച ഫണ്ടുകളുടെ നാലിലൊന്ന് വിട്ടുനൽകാൻ വാഷിംഗ്ടൺ സമ്മതിച്ചതായി ചില ഇറാനിയൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) മേൽനോട്ടത്തിൽ സമാധാനപരമായ ആണവ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കുന്നതിലും യുഎസ് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഇറാന്റെ എണ്ണക്കയറ്റുമതിക്ക് മേലുള്ള ഉപരോധം മാറ്റാമെന്ന് സമ്മതിച്ചതായുള്ള വാർത്തകൾ യുഎസ് അധികൃതർ നിഷേധിച്ചു. ഏപ്രിൽ ആദ്യം നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും മിസൈൽ, ഡ്രോൺ സാങ്കേതികവിദ്യകൾ പൂർണ്ണമായി ഇല്ലാതാക്കാൻ യുഎസിന് കഴിഞ്ഞിട്ടില്ല.
Summary: Tehran’s latest peace proposal to the United States includes demands for ending hostilities across all fronts, the withdrawal of U.S. forces near Iranian territories, and reparations for damages caused by the U.S.-Israeli military campaign. Iranian Deputy Foreign Minister Kazem Gharibabadi stated that the terms also encompass lifting economic sanctions, releasing frozen international funds, and ending the marine blockade.

