കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്ന രീതിയിൽ വർദ്ധിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1,307 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 377 പേർ മരണപ്പെട്ടു ( DR Congo Ebola Outbreak). ഇറ്റൂരി, നോർത്ത് കിവു, സൗത്ത് കിവു എന്നീ മൂന്ന് പ്രവിശ്യകളിലായി വ്യാപിച്ചുകിടന്ന രോഗം ഇപ്പോൾ സൗത്ത് സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവയുമായി അതിർത്തി പങ്കിടുന്ന ‘ഹൗട്ട്-ഉലെ’ (Haut-Uele) എന്ന നാലാമതൊരു പ്രവിശ്യയിലേക്കും പടർന്നുപിടിച്ചിരിക്കുകയാണ്.
ഇറ്റൂരി പ്രവിശ്യയിലെ തലസ്ഥാനമായ ബുന്നിയയിൽ നിന്ന് ഹൗട്ട്-ഉലെയിലേക്ക് യാത്ര ചെയ്ത ഒരാളിലൂടെയാണ് നാലാമതൊരു പ്രവിശ്യയിലേക്ക് രോഗം എത്തിയത്. ഇദ്ദേഹം പിന്നീട് മരണപ്പെട്ടു. വടക്കുകിഴക്കൻ കോംഗോയിലെ ഏകദേശം 15 ദശലക്ഷം ജനങ്ങൾ ഇപ്പോൾ രോഗഭീഷണിയിലാണ്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരിൽ നിന്ന് രോഗം വേഗത്തിൽ പടരുന്നതാണ് ആരോഗ്യപ്രവർത്തകരെ വലയ്ക്കുന്നത്. മൃതദേഹങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം പലപ്പോഴും പ്രദേശവാസികൾ അവഗണിക്കുകയാണ്. കൂടാതെ, ചികിത്സാ കേന്ദ്രങ്ങൾക്ക് നേരെയും ആരോഗ്യപ്രവർത്തകർക്ക് നേരെയും പലതവണ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി തലസ്ഥാനമായ കിൻഷാസ ഉൾപ്പെടെയുള്ള നാല് പ്രവിശ്യകളിൽ സർക്കാർ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വരാനിരിക്കുന്ന വലിയ പ്രതിഷേധ പരിപാടികൾ ലക്ഷ്യമിട്ടാണ് ഈ നിരോധനമെന്നും, ഇത് ‘രാഷ്ട്രീയ പ്രേരിത’മാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ, റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എന്നിവയുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
Summary: The Ebola outbreak in the Democratic Republic of the Congo (DRC) has escalated, with confirmed cases reaching 1,307 and the death toll climbing to 377. The virus has now spread to a fourth province, Haut-Uele, bordering South Sudan and the Central African Republic. Health authorities are struggling to trace transmission chains as mistrust among local communities, particularly regarding safe burial practices, continues to hamper efforts.

