ധാക്ക: ബംഗ്ലാദേശിൽ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും (ബി.എൻ.പി) മുൻപ് നടന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി സംഘടനയായ നാഷണൽ സിറ്റിസൺ പാർട്ടിയുടെയും അനുയായികൾ തമ്മിൽ തെരുവിൽ കടുത്ത ഏറ്റുമുട്ടൽ ( Bangladesh Violence). ഝെനൈദയിൽ നാഷണൽ സിറ്റിസൺ പാർട്ടി ചീഫ് കോർഡിനേറ്റർ നസീറുദ്ദീൻ പട്‌വാരിക്ക് നേരെ മുട്ടയേറുണ്ടായതിനെ തുടർന്നുണ്ടായ തർക്കമാണ് വൻ അക്രമത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയ നാഷണൽ സിറ്റിസൺ പാർട്ടി വക്താവ് ആസിഫ് മഹ്മൂദ് ഷൊജിബ് ഭുയാൻ, ഭരണകൂടം അക്രമത്തിന്റെ പാതയാണ് സ്വീകരിക്കുന്നതെങ്കിൽ അതിനേക്കാൾ വലിയ അക്രമത്തിലൂടെ തിരിച്ചടിക്കാൻ തങ്ങൾക്ക് അറിയാമെന്നും അക്രമത്തിൽ തങ്ങളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും പ്രഖ്യാപിച്ചു. അക്രമകാരികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പുതിയ തലമുറയോട് ഏറ്റുമുട്ടി പരാജയപ്പെട്ട ഷെയ്ഖ് ഹസീനയുടെ തെറ്റ് നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ആവർത്തിക്കരുതെന്നും ഓർമ്മിപ്പിച്ചു.
2024-ൽ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നുമാണ് നാഷണൽ സിറ്റിസൺ പാർട്ടി രൂപീകൃതമായത്. തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന 18 മാസം നീണ്ട ഇടക്കാല ഭരണകൂടത്തിന് ശേഷമാണ് 2026-ൽ രാജ്യത്ത് ജനാധിപത്യപരമായി പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിൽ നാഷണൽ സിറ്റിസൺ പാർട്ടി മത്സരിച്ചെങ്കിലും താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി വലിയ വിജയം നേടി അധികാരം പിടിച്ചെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിപക്ഷവുമായി സഹകരിച്ചു പോകാൻ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ടെങ്കിലും, നാഷണൽ സിറ്റിസൺ പാർട്ടി തെരഞ്ഞെടുപ്പ് പരാജയം സമ്മതിക്കാൻ തയ്യാറാകാത്തതാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമെന്ന് ബി.എൻ.പി അനുകൂലികൾ ആരോപിക്കുന്നു. നിലവിൽ ഇരുവിഭാഗവും തമ്മിൽ കല്ലേറും അക്രമവും ശക്തമായ ഝെനൈദ നഗരത്തിൽ വലിയ തോതിൽ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.
Summary: Clashes erupted in Bangladesh between supporters of the ruling Bangladesh Nationalist Party (BNP) and the student-led National Citizen Party following an attack on the latter’s chief coordinator in Jhenaidah. National Citizen Party spokesperson Asif Mahmud warned Prime Minister Tarique Rahman’s government, stating that “nobody can outdo us in violence” if confronting their generation. While the BNP accuses the student party of not accepting their electoral defeat, heavy police forces have been deployed to contain the growing street violence.

