ധാക്ക: ബംഗ്ലാദേശിൽ കാലവർഷത്തിന് മുന്നോടിയായുള്ള ശക്തമായ ഇടിമിന്നലിൽ 14 പേർക്ക് ജീവൻ നഷ്ടമായി (Bangladesh Lightning Deaths). തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനുമിടയിലാണ് മിന്നൽ ഉണ്ടായത്.മരിച്ചവരിൽ 10 വയസ്സുകാരനായ ബാലനും ഉൾപ്പെടുന്നു. വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ഈ കുട്ടിക്കും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും മിന്നലേറ്റത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മരിച്ചവരിൽ ഭൂരിഭാഗവും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരാണ്. വിവാഹം കഴിഞ്ഞ് എട്ട് ദിവസം മാത്രം പിന്നിട്ട യുവാവും തേയില നുള്ളി മടങ്ങുന്നതിനിടെ മിന്നലേറ്റ് മരിച്ചവരിൽ ഉൾപ്പെടുന്നു.ഇടിമിന്നലിൽ ഒരു പശുവും ചത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും പലരുടെയും നില ഗുരുതരമായി തുടരുകയും ചെയ്യുന്നു.
ബംഗ്ലാദേശിൽ ഓരോ വർഷവും നൂറുകണക്കിനാളുകളാണ് ഇടിമിന്നലേറ്റ് മരിക്കുന്നത്. ഇതേത്തുടർന്ന് 2016-ൽ രാജ്യം ഇടിമിന്നലിനെ ‘ദേശീയ ദുരന്തമായി’ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ മാത്രം 200-ഓളം പേർ മരിച്ചിരുന്നു. ഒരു ദിവസം തന്നെ 82 പേർ കൊല്ലപ്പെട്ട ദാരുണ സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ അസ്ഥിരമായ കാലാവസ്ഥയാണ് ഇതിന് പ്രധാന കാരണം.
കാടുകളും ഉയരമുള്ള മരങ്ങളും വെട്ടി നശിപ്പിക്കുന്നത് ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻപ് ഉയരമുള്ള മരങ്ങൾ മിന്നലിനെ നേരിട്ട് ആഗിരണം ചെയ്തിരുന്നുവെങ്കിൽ, ഇപ്പോൾ മരങ്ങൾ ഇല്ലാത്തതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്ന മനുഷ്യരിലേക്ക് മിന്നൽ നേരിട്ട് പതിക്കുകയാണ് ചെയ്യുന്നത്.
Story Summary: At least 14 people, including a 10-year-old boy, were killed by lightning strikes across Bangladesh during severe storms. Most victims were farmers and laborers working in open fields. Bangladesh declared lightning a national disaster in 2016 due to the high annual death toll. Experts attribute the rising fatalities to deforestation and the lack of tall trees, which previously absorbed lightning strikes, leaving people in open areas vulnerable.

