വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയമായ യുദ്ധാധികാരങ്ങൾക്ക് പൂട്ടിടാൻ ലക്ഷ്യമിട്ടുള്ള ‘വാർ-പവേഴ്സ്’ പ്രമേയം യു.എസ് സെനറ്റ് പാസ്സാക്കി. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനുമായുള്ള യുദ്ധം തുടരാനാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയമാണ് സെനറ്റ് പ്രാഥമികമായി അംഗീകരിച്ചത്.(US Senate Advances War Powers Resolution To Curtail Donald Trump Iran War)
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രണം ആരംഭിച്ച് 80 ദിവസങ്ങൾ പിന്നിടുമ്പോഴാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തന്നെ ഭൂരിപക്ഷമുള്ള സെനറ്റിൽ നിന്നും ട്രംപിന് ഈ തിരിച്ചടിയുണ്ടായത്. പ്രമേയത്തിന്മേൽ തുടർച്ചയായി നടന്ന എട്ടാമത്തെ വോട്ടെടുപ്പിലാണ് 47-നെതിരെ 50 വോട്ടുകൾക്ക് ഡെമോക്രാറ്റുകൾ വിജയം കണ്ടത്. ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് സെനറ്റർമാർ പാർട്ടി വിപ്പ് ലംഘിച്ച് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതാണ് ഭരണപക്ഷത്തിന് തിരിച്ചടിയായത്.
ഡെമോക്രാറ്റിക് പാർട്ടിയിലെ ജോൺ ഫെറ്റർമാൻ മാത്രമാണ് പ്രമേയത്തെ എതിർത്തത്. മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, മറിച്ച് ഭരണഘടനയനുസരിച്ച് കോൺഗ്രസിനാണെന്ന് വാദിക്കുന്ന ജനപ്രതിനിധികൾക്ക് ഈ വോട്ടെടുപ്പ് ഫലം വലിയൊരു ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ നിയമമായി മാറുന്നതിന് മുൻപ് ഈ പ്രമേയത്തിന് ഇനിയും കടുത്ത കടമ്പകൾ കടക്കേണ്ടതുണ്ട്. ഡെമോക്രാറ്റിക് സെനറ്റർ ടിം കെയിൻ ആണ് ഈ പ്രമേയം സെനറ്റിൽ അവതരിപ്പിച്ചത്.
ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ഔദ്യോഗികമായി യുദ്ധം ആരംഭിച്ചത്. വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1973-ൽ യു.എസ് പാസ്സാക്കിയ വാർ-പവേഴ്‌സ് നിയമപ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഒരു പ്രസിഡന്റിന് പരമാവധി 60 ദിവസം മാത്രമേ സൈനിക നടപടിയുമായി മുന്നോട്ട് പോകാനാകൂ. ഈ കാലാവധി മേയ് ഒന്നിന് അവസാനിച്ചിരുന്നു. എന്നാൽ നിലവിലെ താൽക്കാലിക വെടിനിർത്തൽ മൂലം ഈ സമയപരിധി ബാധകമല്ലെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. ഇതിനെതിരെയാണ് സെനറ്റിൽ പ്രതിഷേധം ശക്തമായത്. പ്രസിഡന്റ് പദവിയിലുള്ള തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ട്രംപ് ഈ പ്രമേയത്തെ വീറ്റോ ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ പ്രതിനിധി സഭയിലും സെനറ്റിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ പ്രമേയം നിയമമാകൂ. വ്യക്തമായ ഒരു യുദ്ധതന്ത്രമില്ലാതെ ട്രംപ് രാജ്യത്തെ ഒരു നീണ്ട യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുമ്പോൾ, യു.എസ് സായുധ സേനയുടെ സുരക്ഷ മുൻനിർത്തി കമാൻഡർ ഇൻ ചീഫ് എന്ന നിലയിലാണ് ട്രംപ് പ്രവർത്തിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
Story Summary
The US Senate voted 50-47 to advance a War Powers Resolution aimed at curbing President Donald Trump’s authority to continue the war in Iran without congressional approval. Four Republicans defied Trump to join Democrats in passing the procedural vote, marking a significant constitutional standoff 80 days into the conflict.

