വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുറത്തുകൊണ്ടുവരുന്ന സെനറ്റർ ടെഡ് ക്രൂസിന്റെ ശബ്ദരേഖ പുറത്തായി. ഇന്ത്യയുമായുള്ള നിർണ്ണായക വ്യാപാര കരാറുകൾ വൈകുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും ഉപദേഷ്ടാവ് പീറ്റർ നവാറോയുടെയും ഇടപെടൽ മൂലമാണെന്നാണ് ക്രൂസ് ആരോപിക്കുന്നത്. പത്തുമിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം ആണിത്.(Ted Cruz about delaying the trade deal with India)
ഇന്ത്യയുമായുള്ള കരാർ യാഥാർത്ഥ്യമാക്കാൻ താൻ വൈറ്റ് ഹൗസുമായി നിരന്തരം പോരാടുകയാണെന്ന് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററായ ക്രൂസ് വെളിപ്പെടുത്തി. പീറ്റർ നവാറോയും ജെ.ഡി. വാൻസുമാണ് പ്രധാന എതിരാളികൾ. ചില സമയങ്ങളിൽ പ്രസിഡന്റ് ട്രംപ് തന്നെ കരാറിന് തടസ്സം നിൽക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ പിടിവാശി ചർച്ചകളെ പാളം തെറ്റിച്ചതായാണ് സൂചന. ട്രംപിന്റെ താരിഫ് നയങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും ഇത് വലിയ രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമാകുമെന്നും ക്രൂസ് മുന്നറിയിപ്പ് നൽകി.
2026 നവംബറാകുമ്പോഴേക്കും സൂപ്പർമാർക്കറ്റുകളിൽ വില 20 ശതമാനത്തോളം വർദ്ധിക്കുമെന്നും ഇത് സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. താരിഫ് നയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട ക്രൂസിനോടും മറ്റ് സെനറ്റർമാരോടും ട്രംപ് മോശമായ ഭാഷയിലാണ് പ്രതികരിച്ചതെന്ന് വ്യക്തമാക്കുന്നു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ കടുത്ത ഭാഷയിലാണ് ക്രൂസ് കടന്നാക്രമിച്ചത്. വാൻസ് വെറുമൊരു നിഴൽ മാത്രമാണെന്നും അദ്ദേഹത്തിന്റെ വിദേശനയങ്ങൾ അപകടകരമാണെന്നും ക്രൂസ് ആരോപിച്ചു. വാൻസിനെക്കാൾ വലിയ യാഥാസ്ഥിതികനായി സ്വയം അവതരിപ്പിക്കുന്നതിലൂടെ 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ക്രൂസ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.



