വാഷിംഗ്ടൺ: അമേരിക്കയുടെ മിസൈൽ പ്രതിരോധ പദ്ധതിയായ ‘ഗോൾഡൻ ഡോം’ പദ്ധതിയെച്ചൊല്ലി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വടക്കേ അമേരിക്കയെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയെ കാനഡ എതിർത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.(Golden Dome controversy, Trump lashes out at Canada)
കാനഡയെക്കൂടി സംരക്ഷിക്കുന്ന പദ്ധതിയെ അവർ എതിർക്കുന്നത് ചൈനയോടുള്ള താല്പര്യം കൊണ്ടാണെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ വിമർശിച്ചു. “കാനഡയ്ക്ക് ചൈനയുമായി ബിസിനസ് ചെയ്യാനാണ് താല്പര്യം. എന്നാൽ ആദ്യ വർഷം തന്നെ ചൈന അവരെ വിഴുങ്ങും” എന്ന് ട്രംപ് കുറിച്ചു. ഗ്രീൻലാൻഡിൽ തന്ത്രപരമായ കേന്ദ്രങ്ങൾ നിർമ്മിച്ച് ഭൂഖണ്ഡാന്തര മിസൈൽ പ്രതിരോധ കവചം ഒരുക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ അമിത നിയന്ത്രണത്തിലുള്ള ഈ പദ്ധതിയെ ഒരു ‘പ്രൊട്ടക്ഷൻ റാക്കറ്റ്’ എന്നാണ് ഐക്യരാഷ്ട്രസഭയിലെ കനേഡിയൻ അംബാസഡർ ബോബ് റേ വിശേഷിപ്പിച്ചത്. അമേരിക്കയുടെ നിയന്ത്രണത്തിന് കീഴിലാകുന്നതിനേക്കാൾ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനാണ് കാനഡയുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദാവോസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും കടുത്ത ഭാഷയിലാണ് സംസാരിച്ചത്. “അമേരിക്കയുള്ളതുകൊണ്ടാണ് കാനഡ നിലനിൽക്കുന്നത്. അടുത്ത തവണ പ്രസ്താവനകൾ നടത്തുമ്പോൾ അത് ഓർത്തുവെക്കണം,” ട്രംപ് പറഞ്ഞു. “കാനഡ നിലനിൽക്കുന്നത് അമേരിക്കയുള്ളതുകൊണ്ടല്ല, മറിച്ച് നമ്മൾ കനേഡിയൻമാരായതുകൊണ്ടാണ്. സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന കാലം കഴിഞ്ഞു,” എന്ന് മാർക്ക് കാർണി മറുപടി നൽകി.



