മെയ്നെ: അമേരിക്കയിലെ മെയ്നെയിലുള്ള ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനം തകർന്നുവീണു. ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ബോംബാർഡിയർ ചലഞ്ചർ 650’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എട്ടു പേരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം.(A plane carrying 8 people crashed in the United States)
റൺവേയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനം തകരുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മേഖലയിൽ നിലനിൽക്കുന്ന കനത്ത മൂടൽമഞ്ഞും മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
തകർന്നുവീണ വിമാനത്തിന് തൊട്ടുപിന്നാലെ തീപിടിച്ചു. വിമാനത്താവളത്തിലെ അടിയന്തര വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങളും രക്ഷാപ്രവർത്തനവും തുടരുകയാണ്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും സംയുക്തമായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.



