ഈറൻ കാറ്റിൽ ആകെ കുളിരുന്നുവോ?!
മെല്ലെ എണീറ്റാ ജനൽ പാളിക്കരികിൽ ചെന്നു
നിൽക്കവേ എങ്ങുനിന്നോ വല്ലാത്തൊരു ഗന്ധം.
മനസ്സും ശരീരവും വശീകരിക്കുന്ന ഗന്ധം!
മനംമയക്കുന്ന കുളിർക്കാറ്റ് എവിടെ നിന്നോ വന്നു.
എന്താന്നെനിക്ക് സംഭവിക്കുന്നത്?
ചുറ്റും മഞ്ഞു വീഴുന്ന പോലെ…
തിരിഞ്ഞു നടക്കവേ കാലിടറുന്നുവോ?!
നാവു മരവിക്കുന്നുവോ?!
എന്തെ എനിക്ക് കണ്ണുകൾ മങ്ങും വിധം ചുറ്റും വെളിച്ചം?!
അതെ ഞാൻ പോകുകയാണ്…
ഇത് മരണമാണോ?
എവിടെയാണ് എനിക്കുള്ള മരണദൂത്?..
ഹൃദയം നിലക്കുന്നു; എനിക്ക് വെള്ളം വേണം.
ഈ നിലച്ച ജീവൻ കൊതിച്ച്,
ആരുമില്ല കണ്ണീര് ചാലിച്ച് അരികിലിരിക്കാൻ…
ഇനി മടങ്ങാം; ഇത് ജീവൻ
എന്നിൽ നിന്ന് വേർപിരിയും മുഹൂർത്തം!
വേദനയോടെ തിരിച്ചറിയവെ
അവസാനാമായി ഒന്ന് പുൽക്കാൻ
മകളെ ഒന്നെൻ അരികിൽ വാ…
വരില്ലെന്ന് കണ്ണീർത്തുളളികൾ മൊഴിഞ്ഞെങ്കിലും
മനസ്സുവല്ലാതെ കൊതിക്കുന്ന പോലെ
കിടക്കട്ടെ ഞാനാ മരണദൂതൻ തൻ മടിയിൽ…
ദീർഘനിദ്ര എന്നെ പിടികൂടിയിരിക്കുന്നു.
ജനനം ഓർത്ത നിമിഷങ്ങൾ
അമ്മേ… അമ്മ എനിക്ക് തന്ന ജീവിതം
എത്ര മനോഹരം!
നന്ദി പറയുന്നു തായേ
ഞാനെത്തുന്നു നിന്നുടെ സന്നിധിയിൽ…
അതെ, കാലൊച്ചാകൾ കേൾക്കുന്നു
എന്നരികിൽ ആരൊക്കെയോ വന്നിരിക്കുന്നു.
എവിടെ എന്റെ മകൾ?!
ഇനിയും അവൾ വരാതിരിക്കില്ല.
നിമിഷങ്ങൾ കഴിയുന്തോറും
നിദ്ര ആഴത്തിൽ പടരുന്നത് പോലെ…
എന്നെ ഏതോ ഗർത്തത്തിലേക്ക്
വലിച്ചു കൊണ്ടുപോകുന്നത് പോലെ…
വാ മകളെ… എന്നരികിൽ കാണണമെനിക്ക്
എന്റെ കുഞ്ഞുമുത്തിനെ…
ചുറ്റും ഇരുട്ട് പടർന്നു
എന്റെ രക്തമായ അവർ വരുന്നുണ്ട്;
എന്നെ കാണുവാനായി…
എന്തിനു കരയുന്നു നിങ്ങൾ?..
എന്നും ഒറ്റക്കായ എനിക്കന്നു
തന്നില്ലല്ലോ ഈ നിമിഷങ്ങൾ…
ഇന്ന് എനിക്ക് കാണുവാൻ കൺകളില്ല
ഇന്നെനിക്ക് ചേർത്തണയ്‌ക്കാൻ
കരങ്ങളില്ല.
സ്പന്ദിക്കാൻ ഹൃദയമില്ല.
വന്നെന്റെ മകൾ, എൻ ഹൃദയതുടിപ്പുകൾ
എനിക്ക് എണീക്കാനാവതില്ല.
കരയല്ലേ മകളെ ഇനി കരയരുത്.
ഞാൻ പോകട്ടെ…
നീ കുട്ടിയായിരിക്കുമ്പോൾ
തന്ന സ്നേഹം മതിയെനിക്ക്
സ്വസ്ഥമായി മയങ്ങിടുവാൻ…
നീ എനിക്കർപ്പിച്ച പൂക്കളുമായ്
ഇനി ഞാൻ മയങ്ങട്ടെ…
ഒരിക്കലും ഉണരാത്ത
മയക്കത്തിലേക്ക്…
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ചെല്ലണമെനിക്കാ
എന്റെ കൊഴിഞ്ഞുവീണ കിനാക്കൾ
നിറവേറ്റാനായി ഒന്നിരിക്കണമെനിക്കാ
ലാവെൻഡർ പൂക്കൾതൻ
നടുവിൽ മതിവരുവോളം.
പോകുന്നു ഞാൻ എല്ലാം ബാക്കിയാക്കി
പോകുന്നു… വിട…
ഇതാ ഞാൻ ഉറങ്ങിയിരിക്കുന്നു
ഭൂമി മാതാവിൻ മടിത്തട്ടിൽ
പൂർണമായി ഉറങ്ങിയിരിക്കുന്നു.
——————————
സൂര്യ പി വി
വയനാട്



