ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ യമുന എക്സ്പ്രസ് വേയ്ക്ക് സമീപം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Yamuna Expressway murder case). ഫെബ്രുവരി 6-നാണ് ഖണ്ഡൗലി മേഖലയിൽ വഴിയാത്രക്കാരൻ മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കഴുത്തിലും മുഖത്തും മാരകമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. മറ്റൊരു സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെക്കൊണ്ട് വന്ന് തള്ളിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു.
യുവതിയുടെ കയ്യിൽ “RS”, “Sunny” എന്ന് പച്ചകുത്തിയിരുന്നത് മാത്രമായിരുന്നു പോലീസിന് ലഭിച്ച ഏക സൂചന. മൃതദേഹത്തിന്റെ ചിത്രം എല്ലാ സ്റ്റേഷനുകളിലേക്കും അയച്ചെങ്കിലും ആരെയും തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്നാണ് പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സഹായം തേടിയത്. മൃതദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് എഐ വഴി യുവതിയുടെ മുഖം പുനർനിർമ്മിച്ചു. ഡിജിറ്റലായി കണ്ണുകൾ തുറപ്പിച്ചും മുറിവുകൾ ഒഴിവാക്കിയും തയ്യാറാക്കിയ ഈ ‘ലൈഫ് ലൈക്ക്’ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് കൊല്ലപ്പെട്ടത് മഹോബ സ്വദേശിയായ സോണാലി (25) ആണെന്ന് തിരിച്ചറിഞ്ഞത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം സോണാലിയുടെ ലിവ്-ഇൻ പങ്കാളിയായ സണ്ണിയിലേക്കെത്തി. സണ്ണിയെ അറസ്റ്റ് ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. വീട്ടിൽ നിന്നും ഒളിച്ചോടി സണ്ണിക്കൊപ്പം താമസിക്കുകയായിരുന്നു സോണാലി. എന്നാൽ പിന്നീട് സോണാലിയെ ഒഴിവാക്കാൻ തീരുമാനിച്ച സണ്ണി അവളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കാറിൽ യമുന എക്സ്പ്രസ് വേയിൽ എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വെറും 24 മണിക്കൂറിനുള്ളിലാണ് ഈ കേസിലെ ദുരൂഹത നീക്കാൻ പോലീസിന് സാധിച്ചത്.
Summary: Agra police successfully used Artificial Intelligence to identify a 25-year-old woman, Sonali, whose body was found dumped on the Yamuna Expressway. By digitally reconstructing her facial features from the corpse, police identified her and subsequently arrested her live-in partner, Sunny, who confessed to the murder.



