തിരുപ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ കൊല്ലപ്പെട്ടു. മാവടപ്പ് സെറ്റിൽമെന്റിലെ കർഷകനായ തിരുമാന്റെ മകൻ വരുൺ ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വരുണിന്റെ മുത്തശ്ശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.(Wild elephant attack in Tirupur, 4-year-old boy dies tragically)
ശനിയാഴ്ച വൈകുന്നേരം വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തിരുമാനും കുടുംബവും. ഈ സമയത്താണ് വെള്ളം തേടി ജനവാസ മേഖലയിലേക്ക് എത്തിയ കാട്ടാന ഇവരെ ആക്രമിച്ചത്.
ആനയുടെ മുന്നിൽപ്പെട്ട കുടുംബം ചിതറി ഓടിയെങ്കിലും വരുണിനെയും മുത്തശ്ശിയെയും ആന ആക്രമിക്കുകയായിരുന്നു. വരുൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാർ ഓടിയെത്തി ബഹളം വെച്ചാണ് ആനയെ വനത്തിനുള്ളിലേക്ക് തുരത്തിയത്. ഗുരുതരമായി പരിക്കേറ്റ മുത്തശ്ശിയെ കോയമ്പത്തൂരിലെ കോട്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

