ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ വിപണിയിൽ സൃഷ്ടിക്കുന്ന കനത്ത പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താൽക്കാലിക അനുമതി നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.(To take pressure off, Trump on US’s Russian oil waiver for India)
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫിലെ എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്ക ലോകമെങ്ങും ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് സമുദ്രമധ്യത്തിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ കാർഗോകൾ ഏറ്റെടുക്കാൻ ഇന്ത്യൻ റിഫൈനറികൾക്ക് 30 ദിവസത്തെ പ്രത്യേക അനുമതിയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് നൽകിയത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഈ ഇളവ് മാർച്ച് 5 മുതൽ ഏപ്രിൽ 4 വരെയാണ് പ്രാബല്യത്തിലുള്ളത്.
ആഗോള എണ്ണവിപണിയിലെ സമ്മർദ്ദം അൽപ്പം കുറയ്ക്കാൻ വേണ്ടിയാണ് ഈ നടപടി. വിപണിയിൽ ആവശ്യത്തിന് എണ്ണ ലഭ്യമാണെങ്കിലും താൽക്കാലികമായി നേരിടുന്ന വിടവ് നികത്താൻ ഇത് സഹായിക്കും. വിപണിയിൽ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ തന്റെ ഭരണകൂടം സജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ നേരത്തെ സഹകരിച്ചിരുന്നതായും, നിലവിലെ പ്രതിസന്ധി പരിഗണിച്ചാണ് ഈ ‘സ്റ്റോപ്പ്-ഗ്യാപ്പ്’ നടപടിയെന്നും ട്രംപ് ഭരണകൂടം സൂചിപ്പിച്ചു.

