ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡിഎംകെയുമായുള്ള തർക്കത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചന നൽകി സിപിഎം. ഡിഎംകെ സഖ്യത്തിൽ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമ്പോഴും, ചർച്ചകൾക്കൊടുവിൽ അഞ്ച് സീറ്റുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിൽ അത് നിബന്ധനകളോടെ അംഗീകരിക്കാൻ പാർട്ടി തയ്യാറായേക്കും. (Tamil Nadu seat sharing, CPM ready to compromise in DMK alliance)
നിലവിൽ നാല് സീറ്റുകൾ നൽകാനാണ് ഡിഎംകെ ധാരണയിലെത്തിയിരിക്കുന്നത്. എന്നാൽ അഞ്ച് സീറ്റുകളിൽ കുറഞ്ഞൊരു ഒത്തുതീർപ്പിന് സിപിഎം തയ്യാറല്ല. അഞ്ച് സീറ്റുകളാണ് ലഭിക്കുന്നതെങ്കിൽ, അധികമായി ലഭിക്കുന്ന മണ്ഡലം ചെന്നൈ നഗരപരിധിയിലായിരിക്കണം എന്ന കർശനമായ ഉപാധിയാകും സിപിഎം മുന്നോട്ടുവെക്കുക.
സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സിപിഎം നേതൃത്വം ഉടൻ കൂടിക്കാഴ്ച നടത്തും. സ്റ്റാലിനുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ. നേരത്തെ ഉണ്ടായ തർക്കങ്ങൾ പരിഹരിച്ച് സഖ്യമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇരു പാർട്ടികളുടെയും തീരുമാനം.

