സേലം: തമിഴ്‌നാട്ടിലെ സേലത്ത് പന്ത്രണ്ട് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു (Salem Crime News). ഓമല്ലൂരിനടുത്തുള്ള കറുത്തനൂരിലാണ് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കറുത്തനൂർ സ്വദേശി സത്യയുടെ മകൻ ആർ. കിശാന്ത് (12) ആണ് കൊല്ലപ്പെട്ടത്. സത്യ ജോലി ചെയ്തിരുന്ന ഇലക്ട്രോണിക്സ് കടയുടെ ഉടമ ശക്തിവേലാണ് ആക്രമണം നടത്തിയത്. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്ന സത്യയുമായി ശക്തിവേൽ നേരത്തെ സൗഹൃദത്തിലായിരുന്നു. എന്നാൽ മൂന്ന് മാസം മുൻപ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സംസാരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു.
വ്യാഴാഴ്ച രാത്രി സത്യയുടെ വീട്ടിലെത്തിയ ശക്തിവേൽ, അവർ വാതിൽ തുറന്ന ഉടൻ അരിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അമ്മയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് കിശാന്തിന് വെട്ടേറ്റത്. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സത്യയുടെ 13 വയസ്സുള്ള മകൾ ആ സമയം മുത്തശ്ശിയുടെ വീട്ടിലായിരുന്നതിനാൽ രക്ഷപ്പെട്ടു.
സത്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ഇവരെ സേലം സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. സത്യ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ശക്തിവേലിനെ വെള്ളാലപ്പട്ടിയിലെ ഒരു ഫാമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കരുപ്പൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Story Summary: A 12-year-old boy named Kishanth was hacked to death by a man named Sakthivel in Salem, Tamil Nadu. Sakthivel also critically injured the boy’s mother, Sathya, following a personal dispute. The accused was later found dead, having committed suicide in a nearby farm.

