ന്യൂഡൽഹി: ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. നിയമസഭാ മന്ദിരവും ഡൽഹിയിലെ ഒരു മെട്രോ സ്റ്റേഷനും തകർക്കുമെന്നാണ് രാവിലെ ലഭിച്ച ഇമെയിലിൽ മുന്നറിയിപ്പ് നൽകുന്നത്. മുഖ്യമന്ത്രി രേഖാ ഗുപ്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഭീഷണി സന്ദേശം എത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.(PM Modi, Amit Shah, Jaishankar, others named in bomb threat mail to Delhi Assembly)
പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് രണ്ട് ഇമെയിലുകളാണ് ലഭിച്ചത്. രാവിലെ 7.28-ന് നിയമസഭയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ ആദ്യ സന്ദേശവും, 21 മിനിറ്റുകൾക്ക് ശേഷം 7.49-ന് സ്പീക്കറുടെ വ്യക്തിഗത ഇമെയിലിൽ രണ്ടാമത്തെ സന്ദേശവും ലഭിച്ചു.
ഉച്ചയ്ക്ക് 1.11-ന് നിയമസഭയിലും രാത്രി 9.11-ന് മെട്രോ സ്റ്റേഷനിലും സ്ഫോടനം നടക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഖാലിസ്ഥാൻ ഹിതപരിശോധനയെക്കുറിച്ചുള്ള പരാമർശങ്ങളും ഇമെയിലിലുണ്ട്. ഭീഷണിക്ക് പിന്നാലെ നിയമസഭാ സമുച്ചയത്തിൽ സ്നിഫർ ഡോഗ് സ്ക്വാഡിനെ വിന്യസിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തു. ഒരു ജിമെയിൽ അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മുഖ്യമന്ത്രി രേഖാ ഗുപ്ത, മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ, ലഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളും സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

