ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തിന് വലിയ സാമ്പത്തിക കുതിച്ചുചാട്ടം നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ (India-US Trade Deal). മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ രൂപം നൽകിയ കരാർ, അയൽരാജ്യങ്ങളെക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഇന്ത്യക്ക് ഉറപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കരാർ യാഥാർത്ഥ്യമാകുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തും. ഇത് ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (MSME) വലിയ ഉണർവ് നൽകും.രാജ്യത്തെ കാർഷിക-ക്ഷീര ഉൽപ്പന്ന മേഖലയുടെ താത്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്.താരിഫ് ഇളവുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുത്തൻ കരുത്ത് പകരും.
കരാറിനെക്കുറിച്ച് രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്ന് പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. 50 ശതമാനം താരിഫ് പ്രഖ്യാപിച്ചപ്പോൾ സർക്കാരിനെ പരിഹസിച്ചവർ, ഇപ്പോൾ ഗുണകരമായ കരാർ ഉണ്ടാക്കിയപ്പോൾ അതിനെതിരെ തിരിയുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് കോൺഗ്രസ് അടിച്ചേൽപ്പിച്ച ദോഷകരമായ ആസിയാൻ കരാർ തിരുത്തിയത് മോദി സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കരാറിന്റെ പൂർണ്ണരൂപവും സംയുക്ത പ്രസ്താവനയും ഉടൻ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. സഭയിൽ ഇത് വിശദീകരിക്കാൻ പ്രതിപക്ഷം അനുവദിക്കാത്തതിനാലാണ് വാർത്താ സമ്മേളനം വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

