ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് യുവതികൾക്ക് നേരെ അയൽവാസികളുടെ വംശീയ അധിക്ഷേപവും ഭീഷണിയും (Northeast Students Racially Abused). എസി മെക്കാനിക്ക് ജോലി ചെയ്യുന്നതിനിടെ പൊടി താഴത്തെ നിലയിൽ വീണതുമായി ബന്ധപ്പെട്ട തർക്കമാണ് വംശീയമായ ആക്രമണത്തിൽ കലാശിച്ചത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ഫെബ്രുവരി 20-ന് ഫ്ലാറ്റിൽ എസി സ്ഥാപിക്കുന്നതിനിടെ ഡ്രില്ലിംഗ് പൊടി താഴത്തെ നിലയിലേക്ക് വീണതിനെത്തുടർന്ന് അയൽവാസികളായ ഹർഷ് സിംഗും പങ്കാളി റൂബി ജെയിനും വിദ്യാർത്ഥിനികളെ അധിക്ഷേപിക്കുകയായിരുന്നു. തങ്ങൾ ഇന്ത്യക്കാരല്ലെന്നും ചൈനയിൽ നിന്നുള്ളവരാണെന്നും ഇവർ ആക്ഷേപിച്ചതായി വിദ്യാർത്ഥിനികൾ പരാതിപ്പെട്ടു. കൂടാതെ, യുവതികളെ വേശ്യാവൃത്തി ആരോപിച്ച് അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മക്കളാണെന്ന് പറഞ്ഞായിരുന്നു അയൽവാസികളുടെ ഭീഷണി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക), 79 (സ്ത്രീത്വത്തെ അപമാനിക്കുക), 351(2) (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഹർഷ് സിംഗിനും റൂബി ജെയിനുമെതിരെ മാളവ്യ നഗർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിൽ സെക്ഷൻ 196 ജാമ്യമില്ലാ വകുപ്പാണ്. ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും മാതൃകാപരമായ ശിക്ഷ നൽകണമെന്നും വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടു. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

