ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ ഭരണപക്ഷത്തിന് വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും സഭയിൽ അസത്യം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ഒരു സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് വരുന്നത് ഇതാദ്യമാണ്.(No-confidence motion against Speaker, Opposition decides to issue notice, TMC will not sign)
വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന സ്പീക്കറുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എട്ട് പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്‌പെൻഡ് ചെയ്ത നടപടി സ്പീക്കറുടെ പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടും.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സഭയുടെ ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെടുന്നുവെന്നും നോട്ടീസിൽ പരാമർശിക്കും. സാധാരണഗതിയിൽ സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസ് ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. എന്നാൽ നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ നോട്ടീസ് ലോക്‌സഭാ സെക്രട്ടറി ജനറലിന് കൈമാറും.
ഇന്ത്യ സഖ്യം സംയുക്തമായാണ് ഈ തീരുമാനമെടുത്തതെങ്കിലും തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പുവെക്കില്ല. കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയെത്തുടർന്ന് മമത ബാനർജി വിട്ടുനിൽക്കുന്നതാണ് പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായിരിക്കുന്നത്.



