മോറെന: തീവണ്ടിയിൽ തീപിടിച്ചെന്ന വ്യാജ പ്രചരണത്തെത്തുടർന്ന് പരിഭ്രാന്തരായി പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാർ മറ്റൊരു തീവണ്ടിയിടിച്ച് മരിച്ചു ( Morena Train Tragedy). മധ്യപ്രദേശിലെ മോറെന ജില്ലയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഖജുരാവോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന അഫ്രീൻ (35), മകൻ അഷാദ് (4) എന്നിവരും മറ്റ് രണ്ട് സ്ത്രീകളുമാണ് അപകടത്തിൽ മരിച്ചത്. തീവണ്ടിയിൽ തീപിടിച്ചെന്ന അഭ്യൂഹം പരന്നതിനെത്തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ അടിയന്തരമായി ചെയിൻ വലിച്ച് വണ്ടി നിർത്തുകയും പാളത്തിലേക്ക് ഇറങ്ങി ഓടുകയുമായിരുന്നു. ഈ സമയത്ത് തൊട്ടടുത്തുള്ള പാളത്തിലൂടെ അമിത വേഗതയിൽ വന്ന പാതാൽകോട്ട് എക്സ്പ്രസ് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തന്റെ കൺമുന്നിൽ വെച്ചാണ് ഭാര്യയും മകനും മരിച്ചതെന്ന് നദീം ഖാൻ എന്ന യാത്രക്കാരൻ വേദനയോടെ ഓർക്കുന്നു. പാളത്തിൽ ഇറങ്ങിയവർ സമീപത്തുകൂടി വന്ന തീവണ്ടി ശ്രദ്ധിച്ചില്ല. വേഗതയിലായിരുന്ന പാതാൽകോട്ട് എക്സ്പ്രസിന്റെ ഡ്രൈവർക്ക് വളവായതിനാൽ പാളത്തിൽ യാത്രക്കാർ ഉള്ളത് പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്നും, എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തീവണ്ടിയിൽ യഥാർത്ഥത്തിൽ തീപിടുത്തം ഉണ്ടായിട്ടില്ലെന്നും, ചില യാത്രക്കാർ എൻജിന് സമീപം തീപ്പൊരിയും പുകയും കണ്ടതായി തെറ്റിദ്ധരിച്ച് ബഹളം വെച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരുടെ നിർദ്ദേശപ്രകാരമാണ് എമർജൻസി ചെയിൻ വലിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ അനിരുദ്ധ് കുമാർ അറിയിച്ചു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയും ജനങ്ങൾ പാളത്തിലേക്ക് ഇറങ്ങി ഓടിയതുമാണ് ഇത്രയും വലിയൊരു അപകടത്തിന് വഴിയൊരുക്കിയത്. റെയിൽവേ പാളങ്ങളിൽ ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അധികൃതർ വീണ്ടും ഓർമ്മിപ്പിക്കുന്നു.
Summary: A tragic incident in Madhya Pradesh’s Morena district claimed the lives of four passengers, including a woman and her four-year-old son, after a false fire alarm aboard the Khajuraho-Udaipur Intercity Express triggered mass panic. Passengers, believing the train was on fire, pulled the emergency chain and disembarked, only to be struck by the speeding Patalkot Express on an adjacent track.

