ന്യൂഡൽഹി: ആഗോളതലത്തിൽ യുദ്ധപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.(LPG price for commercial purposes increased by RS 29 in India)
പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കർശന നിർദ്ദേശം നൽകിയതോടെ ആഗോള എണ്ണവിപണി വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇത് വരുംദിവസങ്ങളിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമാകും.
ഇറാൻ ആരംഭിച്ച ‘ട്രൂ പ്രോമിസ് 4’ സൈനിക നീക്കം അതീവ രൂക്ഷമായി തുടരുന്നു. പേർഷ്യൻ ഗൾഫിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ അതിനൂതനമായ എംഎസ്ടി വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. കപ്പലിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. 14 അമേരിക്കൻ സൈനിക താവളങ്ങൾ തകർത്തതായി ഇറാന്റെ തസ്‌നീം വാർത്താ ഏജൻസി അവകാശപ്പെട്ടു. മേഖലയിലെ എല്ലാ അമേരിക്കൻ നാവിക ആസ്തികളും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

