കൊപ്പൽ (കർണാടക): ഓൺലൈൻ മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതിനും ഗെയിമിനായി പണം നൽകാത്തതിനും പിന്നാലെ കർണാടകയിൽ ക്രൂരമായ ഇരട്ടക്കൊലപാതകം (Karnataka teenager stabs father sister). കർണാടകയിലെ കൊപ്പൽ (Koppal) ജില്ലയിലെ ഗംഗാവതി താലൂക്കിലുള്ള ഹൊസ അയോധ്യ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓൺലൈൻ ഗെയിമുകൾക്ക് കടുത്ത അടിമയായ സായ് വെങ്കട്ട് മണിദീപ് (18) എന്ന വിദ്യാർത്ഥിയാണ് പിതാവിനെയും സ്വന്തം സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ തടയാൻ ശ്രമിച്ച അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിതാവ് വെങ്കട്ട് നായിഡു (45), സഹോദരി പ്രഗതി (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ സൗജന്യ (38) ബെല്ലാരിയിലെ വിംസ് (VIMS) ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 10:30 ഓടെയാണ് സംഭവം. രാത്രി ഒമ്പത് മണിയോടെ വെങ്കട്ട് നായിഡുവും മാതാപിതാക്കളും ഭാര്യയും മക്കളും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. വെങ്കട്ട് നായിഡുവും ഭാര്യയും മക്കളും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. ഉറങ്ങാൻ കിടന്നതിന് പിന്നാലെ മുറിയിലെ ലൈറ്റുകൾ അണച്ച ശേഷം മണിദീപ് കത്തിയെടുത്ത് ഉറങ്ങിക്കിടന്ന സഹോദരി പ്രഗതിയെയും മാതാപിതാക്കളെയും ക്രൂരമായി കുത്തുകയായിരുന്നു. മുറിക്കുള്ളിൽ നിന്ന് വലിയ ബഹളവും നിലവിളിയും കേട്ട് വെങ്കട്ട് നായിഡുവിന്റെ പിതാവ് താതാറാവു ഓടിയെത്തിയെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന കുടുംബത്തെ കണ്ടത്.
പ്രഗതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. വെങ്കട്ട് നായിഡു ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തെ ആക്രമിച്ച ശേഷം പ്രതിയായ മണിദീപ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇയാളും നിലവിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മണിദീപ് നിരന്തരമായി ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നെന്നും ഗെയിം കളിക്കുന്നതിനിടയിൽ ആരെങ്കിലും സംസാരിച്ചാൽ വലിയ രീതിയിൽ ദേഷ്യപ്പെടാറുണ്ടായിരുന്നെന്നും മുത്തശ്ശൻ താതാറാവു പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഗെയിം കളിക്കുന്നതിനായി പിതാവിനോട് ഇയാൾ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ പിതാവ് വിസമ്മതിച്ചതും ഗെയിം കളി വിലക്കിയതുമാണ് പെട്ടെന്നുള്ള ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഗംഗാവതി റൂറൽ പോലീസ് കൊലപാതകം (BNS സെക്ഷൻ 103), വധശ്രമം (BNS സെക്ഷൻ 109) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Short Story Summary: In a horrifying incident driven by online gaming addiction, an 18-year-old Pre-University (PU) student allegedly stabbed his father and elder sister to death, and critically injured his mother in Hosa Ayodhya village under Gangavathi taluk of Koppal district, Karnataka.

