ചെന്നൈ: ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ കമലഹാസനും രജനികാന്തും 47 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു (Kamal Haasan Rajinikanth Movie Reunion). ‘ജയിലർ’ സിനിമയുടെ വൻ വിജയത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ ചരിത്രപരമായ കൂടിച്ചേരൽ സംഭവിക്കുന്നത്. ശനിയാഴ്ച പുറത്തുവിട്ട ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
റെഡ് ജയന്റ് മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നെൽസണും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഉൾപ്പെടുന്ന രസകരമായ ഒരു വീഡിയോയിലൂടെയാണ് താരങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. വീഡിയോയിൽ നെൽസൺ രണ്ട് സൂപ്പർ താരങ്ങളെയും കാണാൻ പോകുന്നതും അവർ ഒരുമിച്ച് സ്റ്റൈലിഷായി കാറിൽ കയറുന്നതും കാണാം. ഈ ചിത്രത്തിലെ നായകൻ ആരാണെന്ന ചോദ്യം നെൽസണോടും അനിരുദ്ധിനോടും താരങ്ങൾ ചോദിക്കുന്നതോടെയാണ് ടീസർ അവസാനിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിനും സംഗീതം ഒരുക്കുന്നത്.
A Special reunion with my friend @Rajinikanth.
Every great journey deserves another chapter!My best to @NelsonDilpkumar and @AnirudhOfficial – and to @RedGiantMovies for powering this collaboration.#KHxRK#RedGiant17 pic.twitter.com/pZEwYiokOY
— Kamal Haasan (@ikamalhaasan) February 21, 2026
തന്റെ ഉറ്റ സുഹൃത്തായ രജനികാന്തുമായുള്ള ഈ പുനഃസമാഗമത്തെക്കുറിച്ച് കമലഹാസൻ എക്‌സിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു. 1979-ൽ പുറത്തിറങ്ങിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അതിനു മുൻപ് ‘അപൂർവ്വ രാഗങ്ങൾ’, ‘അവർഗൾ’, ‘മൂണ്ട്രു മുടിച്ച്’, ’16 വയതിനിലേ’ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. റെട്രോ വൈബ് നൽകുന്ന ഈ പ്രഖ്യാപന വീഡിയോ കണ്ട് ആവേശത്തിലാണ് ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ.

