ന്യൂഡൽഹി :ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാരക്കരാർ ഏപ്രിൽ മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. മാർച്ചിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. കരാറിന്റെ നിയമവശങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസത്തെ യോഗം നാളെ അമേരിക്കയിൽ ആരംഭിക്കും.(India-US trade deal to come into effect in April, High-level officials meeting tomorrow)
അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളും ഏപ്രിലിൽ തന്നെ നിലവിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ആഗോള വ്യാപാര മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് ഈ കരാറുകൾ വഴിയൊരുക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വിവിധ രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച ഉയർന്ന ഇറക്കുമതി തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ദേശീയ അടിയന്തരാവസ്ഥാ നിയമങ്ങൾ ദുരുപയോഗം ചെയ്താണ് ട്രംപ് താരിഫ് ചുമത്തിയതെന്നും ഇത് അധികാരപരിധി ലംഘിക്കലാണെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ ഈ വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ് രംഗത്തെത്തി. വിധി പുറപ്പെടുവിച്ച ജഡ്ജിമാർ ദേശസ്‌നേഹമില്ലാത്തവരും രാഷ്ട്രീയ കളിപ്പാവകളുമാണെന്ന് ട്രംപ് ആരോപിച്ചു. കോടതി വിധിയെ മറികടക്കാൻ അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് മേലുള്ള മൊത്തം താരിഫ് 18 ശതമാനമാണ്.

