ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾക്ക് വഴിയൊരുക്കി പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’ (INDIA) സഖ്യത്തിന്റെ യോഗത്തിന് മുന്നോടിയായി പ്രമുഖ നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി (Mamata Banerjee Arvind Kejriwal meet). ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. തൃണമൂൽ കോൺഗ്രസ് (TMC) ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും ചർച്ച. സഖ്യത്തിന്റെ ഭാവി പരിപാടികളിൽ ഇരുപാർട്ടികളും ഒന്നിച്ച് നിൽക്കുമെന്ന സൂചനയാണ് കൂടിക്കാഴ്ച നൽകുന്നത്.
ഇതിനിടെ തൃണമൂൽ കോൺഗ്രസ് എംപിയായ കീർത്തി ആസാദും ഡൽഹിയിലെത്തി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. “മരണം വരെ മമത ദീദിക്കൊപ്പം തന്നെ കാണും. വഞ്ചകർ എന്തുവേണമെങ്കിലും ചെയ്യട്ടെ, തൃണമൂൽ കോൺഗ്രസിന് അതുകൊണ്ട് ഒന്നും സംഭവിക്കില്ല,” എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കീർത്തി ആസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ ആഭ്യന്തര മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണമെന്നാണ് സൂചന.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മുന്നണിയിൽ കനത്ത ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രമുഖ കക്ഷിയായ ഡിഎംകെ (DMK) യോഗത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കും. കോൺഗ്രസ് നേതൃത്വത്തോടുള്ള കടുത്ത വിയോജിപ്പ് സിപിഐഎം (CPIM) ദേശീയ നേതൃത്വം യോഗത്തിൽ നേരിട്ട് അറിയിക്കുമെന്നാണ് വിവരം.
മുന്നണി മര്യാദകൾ പൂർണ്ണമായും പാലിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി എടുത്ത ചില തീരുമാനങ്ങളാണ് ഡിഎംകെ, ജെഎംഎം (JMM), സിപിഐഎം എന്നീ പാർട്ടികളിൽ അതൃപ്തി പുകയാൻ കാരണമായത്. ഇതിന് പുറമെ എൻസിപി (ശരത് പവാർ പക്ഷം), ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എന്നിവരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചനകൾ. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യാപകമായി പ്രചരിപ്പിച്ചതിൽ സിപിഐഎം ദേശീയ നേതൃത്വം കോൺഗ്രസിനോട് ശക്തമായ വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, സഖ്യത്തിൽ യാതൊരുവിധ വിള്ളലുകളുമില്ലെന്നും യോഗത്തിൽ 23 കക്ഷികൾ പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. “ഇന്ത്യ സഖ്യം എന്നും ഐക്യത്തോടെ തന്നെയാണ് നിലകൊള്ളുന്നത്. ചില പാർട്ടി നേതാക്കൾ മുൻകൂട്ടി നിശ്ചയിച്ച തിരക്കുകൾ മൂലം വരാനുള്ള അസൗകര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ വിട്ടുനിൽക്കുന്നവർ ഉൾപ്പെടെ എല്ലാവരും എൻഡിഎ (NDA) സർക്കാരിന്റെ ജനദ്രോഹ നയങ്ങളോടും നടപടികളോടും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്,” -അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: Ahead of the INDIA bloc meeting at the Constitution Club in Delhi, former Delhi CM Arvind Kejriwal met former West Bengal CM Mamata Banerjee at Abhishek Banerjee’s residence. While Congress leader Jairam Ramesh claimed unity with 23 parties attending, internal rifts have surfaced with DMK, CPIM, and JMM expressing discontent over Congress’s unilateral decisions and statements made during the Kerala election campaign.

