ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന അന്താരാഷ്ട്ര എ ഐ ഉച്ചകോടി തടസ്സപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉദയ് ഭാനു ചിബ് ഉൾപ്പെടെ 18 പേർക്കെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം സിറ്റി കോടതിയിൽ സമർപ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തിൽ യൂത്ത് കോൺഗ്രസ് ഇൻ-ചാർജ് മനീഷ് ശർമ്മയെയും മറ്റ് 16 പേരെയും പ്രതികളായി ചേർത്തിട്ടുണ്ട്.(First meeting to plan shirtless protest AI summit held a month before, 5,000-page chargesheet filed)
ഫെബ്രുവരി 20-ന് നടന്ന ഉച്ചകോടിയിൽ അപ്രതീക്ഷിതമായി പ്രതിഷേധം സംഘടിപ്പിക്കാൻ മാസങ്ങൾ നീണ്ട ആസൂത്രണം നടന്നതായി പോലീസ് കണ്ടെത്തി. ജനുവരി 25 മുതൽ ഡൽഹിയിലെ ഐവൈസി ഓഫീസിലും കോണാട്ട് പ്ലേസ്, സഫ്ദർജംഗ് എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളിലുമായി പത്തിലധികം യോഗങ്ങൾ ചേർന്നു. പ്രതിഷേധം ഏകോപിപ്പിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചിത്രങ്ങൾ അച്ചടിച്ച നൂറോളം ടീ-ഷർട്ടുകൾ ഓഖ്‌ലയിലെ ഒരു പ്രസ്സിൽ നിന്ന് നിർമ്മിച്ചു.
ഫെബ്രുവരി 20-ന് ജാക്കറ്റുകളും സ്വെറ്ററുകളും ധരിച്ചാണ് 14 പേരടങ്ങുന്ന സംഘം ഭാരത് മണ്ഡപത്തിലെ അഞ്ചാം നമ്പർ ഹാളിൽ എത്തിയത്. ഗൂഗിൾ പവലിയന് സമീപമെത്തിയപ്പോൾ ഇവർ ജാക്കറ്റുകൾ അഴിച്ചുമാറ്റുകയും മോശം ചിത്രങ്ങൾ പതിച്ച ടീ-ഷർട്ടുകൾ പ്രദർശിപ്പിച്ച് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ചിലർ ടീ-ഷർട്ടുകൾ അഴിച്ചുമാറ്റി അർദ്ധനഗ്നരായി പ്രതിഷേധിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ചും ഇവർ മുദ്രാവാക്യം വിളിച്ചതായി പോലീസ് പറയുന്നു.
ഉദയ് ഭാനു ചിബ്, മനീഷ് ശർമ്മ എന്നിവരാണ് ഈ പ്രതിഷേധത്തിന്റെ പ്രധാന ഗൂഢാലോചനക്കാരെന്ന് പോലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു. പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിനായി ബോധപൂർവ്വമാണ് ഗൂഗിൾ പവലിയന് സമീപമുള്ള ഹാൾ തിരഞ്ഞെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. സിദ്ധാർത്ഥ അവധൂത്, ശ്രീകൃഷ്ണ ഹരി എന്നിവർക്കാണ് വേദി നിശ്ചയിക്കുന്നതിനും ആളുകളെ തയ്യാറാക്കുന്നതിനുമുള്ള ചുമതല നൽകിയിരുന്നത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. 130 സാക്ഷികളെ ഉൾപ്പെടുത്തിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

