ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത് (Delhi University Professor Murder). വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ബെംഗളൂരുവിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്.
രാവിലെ മുതൽ ദേവോസ്മിതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സഹോദരി ദേവാരതി പോൾ ഫ്ലാറ്റിലെത്തുകയായിരുന്നു. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. ദേവോസ്മിതയുടെ തലയ്ക്ക് പിന്നിൽ കനമുള്ള ആയുധം കൊണ്ട് അടിയേറ്റ ആഴത്തിലുള്ള മുറിവുണ്ടെന്നും കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലാണെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി. വീട്ടിലുണ്ടായിരുന്ന പണമോ സ്വർണ്ണാഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കവർച്ചാ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. പോലീസ് കൊലപാതകത്തിന് കേസെടുത്ത് പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു.
Summary: Devosmita Paul, an Assistant Professor at Delhi University’s Shivaji College, was found murdered inside her locked apartment in East Delhi’s Vasundhara Enclave. The body was discovered by her sister after breaking open the flat’s lock as the victim had been unresponsive to phone calls. Preliminary police investigations revealed a deep head injury caused by a heavy object and severed veins in her wrist. Authorities have ruled out robbery since cash and jewelry were found intact and have registered a murder case.

