ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ തുടർച്ചയായ ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യമാണ് ഈ നീക്കത്തിന് പിന്നിൽ. (Congress submits no-confidence motion against Lok Sabha Speaker)
2026 ഫെബ്രുവരി 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:14-നാണ് ഔദ്യോഗികമായി നോട്ടീസ് കൈമാറിയത്. ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കെ. സുരേഷ്, വിപ്പ് ജാവേദ് അഹമ്മദ് എന്നിവർ ചേർന്ന് ലോക്‌സഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് കൈമാറിയത്. 118 എം പിമാർ ഇതിൽ ഒപ്പുവച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. കുറഞ്ഞത് 14 ദിവസത്തെ മുൻകൂർ നോട്ടീസ് ഇതിനായി ആവശ്യമാണ്. പ്രതിപക്ഷ നേതാവിനെ പലതവണ സംസാരിക്കാൻ അനുവദിക്കാത്തതും സഭയിലെ ഏകപക്ഷീയമായ നിലപാടുകളുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെത്തുടർന്ന് ലോക്‌സഭാ നടപടികൾ തടസ്സപ്പെടുകയും സഭ ഉച്ച വരെ പിരിയുകയും ചെയ്തിരുന്നു.



