ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനത്തിന് പിന്നാലെയുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ വ്യാപക സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച പരാതികൾ ശക്തമായതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. പോർട്ടൽ തകരാറുകളെക്കുറിച്ചും സാങ്കേതിക പിഴവുകളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സിബിഎസ്ഇ അധികൃതർക്ക് നിർദ്ദേശം നൽകി.(CBSE Re Evaluation Issues Dharmendra Pradhan Seeks Report Portal Crash Deadline Extended)
പുനർമൂല്യനിർണ്ണയത്തിനുള്ള പോർട്ടൽ തുടർച്ചയായി ക്രാഷാകുക, പേയ്മെന്റ് ഗേറ്റ്‌വേ പരാജയപ്പെടുക, സർവർ ഡൗൺ ആകുക, ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കാതെ വരിക തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളാണ് വിദ്യാർത്ഥികൾ നേരിടുന്നത്.
സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനൊപ്പം, ഇത്രയും സുപ്രധാനമായ ഒരു പ്രക്രിയയ്ക്ക് മുൻപ് അധികൃതർ പുലർത്തിയ സജ്ജീകരണങ്ങളെക്കുറിച്ചും അന്വേഷണം ഉണ്ടാകും. കാര്യങ്ങളിൽ അടിയന്തരമായി വിശദീകരണം നൽകാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. സർവർ തകരാറിലാകാനും പോർട്ടൽ അടിക്കടി പ്രവർത്തനരഹിതമാകാനുമുള്ള കൃത്യമായ കാരണം, പേയ്മെന്റ് നടത്തുമ്പോൾ തുക നഷ്ടപ്പെടുകയും എന്നാൽ അപേക്ഷ പൂർത്തിയാകാതിരിക്കുകയും ചെയ്യുന്ന പ്രതിസന്ധി, ഫലപ്രഖ്യാപനത്തിന് ശേഷം അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വർദ്ധനവ് മുൻകൂട്ടി കണ്ട് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിൽ വന്ന വീഴ്ച, പോർട്ടൽ കൈകാര്യം ചെയ്ത ഏജൻസികളുടെയും വെണ്ടർമാരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അവരുടെ ഉത്തരവാദിത്തവും എന്നിവയിൽ വിശദീകരണം നൽകണം.
പരാതികൾ ഉയർന്നതിന് ശേഷം പലർക്കും മങ്ങിയ രീതിയിലുള്ള ഉത്തരക്കടലാസ് കോപ്പികളാണ് ലഭിച്ചതെന്നും, അപേക്ഷാ ഫീസായി അസ്വാഭാവികമായ വലിയ തുകകൾ പോർട്ടലിൽ കാണിച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത് ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിക്കാനുള്ള അവസാന തീയതി സിബിഎസ്ഇ മേയ് 24 വരെ നീട്ടിയിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങൾ നേരിട്ട പശ്ചാത്തലത്തിലാണ് ഈ നടപടി.
അതേസമയം, ന്യായമായ എല്ലാ പരാതികളും വിഷയം കൈകാര്യം ചെയ്യുന്ന വിദഗ്ധ സമിതി കൃത്യമായി പരിശോധിക്കുമെന്ന് സിബിഎസ്ഇ ഉറപ്പുനൽകി. വിദ്യാർത്ഥികൾ ആരും തന്നെ പരിഭ്രാന്തരാകേണ്ടതില്ലെന്നും, മൂല്യനിർണ്ണയ പ്രക്രിയയിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. പുനർമൂല്യനിർണ്ണയ പ്രക്രിയകൾ റദ്ദാക്കിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഇത്തരം തെറ്റായ വിവരങ്ങളിൽ വഞ്ചിതരാകരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും സിബിഎസ്ഇ നിർദ്ദേശിച്ചു. സാങ്കേതിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി റീ-ഇവാലുവേഷൻ ഫീസുകളിൽ മുൻപ് ബോർഡ് ഇളവുകൾ വരുത്തിയിരുന്നു.
Story Summary
Union Education Minister Dharmendra Pradhan has sought a detailed report from CBSE following escalating complaints over technical glitches in the re-evaluation portal. Students faced issues like server crashes, payment failures, and blurred answer sheets, prompting the board to extend the application deadline to May 24 while assuring fair resolution of all genuine grievances.

