ബംഗളൂരു: റോഡിൽ വഴി തടസ്സപ്പെടുത്തി പാർക്ക് ചെയ്തിരുന്ന കാർ മാറ്റിത്തരാൻ ആവശ്യപ്പെട്ടതിന് യുവതിയുടെ കാർ തടഞ്ഞുനിർത്തി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി (Bengaluru Road Rage Attack). ബംഗളൂരു മുൻ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ എസ്. ഹരീഷിന്റെ മരുമകൾ രചനയും ഭർത്താവ് ഭരതുമാണ് അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മഹേഷ്, ഗോവിന്ദരാജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ബംഗളൂരു റൂറൽ പരിധിയിലെ ഹെസരഘട്ട ഗ്രാസ്‌ലാൻഡിലുള്ള തങ്ങളുടെ ഫാം ഹൗസിൽ നിന്ന് മടങ്ങുകയായിരുന്നു രചന. ഈ സമയം വഴിമുടക്കി കിടന്ന എർട്ടിഗ കാർ കണ്ട് ഹോൺ അടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കാറിലുണ്ടായിരുന്നവർ രചനയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്നുപോയ യുവതി ഭർത്താവ് ഭരതിനെ വിവരമറിയിച്ച് സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് കാർ മുന്നോട്ട് എടുത്ത പ്രതികൾ 500 മീറ്ററിന് ശേഷം വീണ്ടും റേഞ്ച് റോവർ തടയുകയും ചില്ല് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ഥലത്തെത്തിയ ഭരത് ഭാര്യയുടെ ചിത്രങ്ങൾ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ ഇയാളെ നിലത്തേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രതികളിൽ ഒരാൾ വലിയ കല്ലെടുത്ത് ഭരതിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് ഇവരുടെ ബന്ധുക്കൾ സ്ഥലത്തെത്തിയാണ് ഭരതിനെ രക്ഷപ്പെടുത്തിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും മോശം ഭാഷ ഉപയോഗിച്ചതായും രചന പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Summary: Two men were arrested in Bengaluru for blocking a woman’s car and brutally assaulting her husband after she asked them to move their car blocking the road. Rachana, the daughter-in-law of former Bengaluru Deputy Mayor and BJP leader S. Harish, was returning from her farmhouse when the accused blocked her path, took her photos without consent, and later attacked her husband Bharat with a stone when he intervened.

