കൊൽക്കത്ത: പശ്ചിമ ബംഗാൾ സി.പി.എമ്മിന് (West Bengal CPM) വലിയ തിരിച്ചടി നൽകിക്കൊണ്ട് സംസ്ഥാന സമിതിയംഗം പ്രതീക്-ഉർ റഹ്‌മാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സി.പി.എമ്മിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് അദ്ദേഹം ഭരണകക്ഷിയായ തൃണമൂലിൽ അംഗത്വമെടുത്തത്. ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതീകിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.എം നേതൃത്വം ഉടൻ തന്നെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ശനിയാഴ്ച തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്നാണ് പ്രതീക് പാർട്ടി പതാക സ്വീകരിച്ചത്. പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു ഈ പാർട്ടി മാറ്റം. സി.പി.എം നേതൃത്വം യുവാക്കളെയും അവരുടെ ആശയങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. തൃണമൂലുമായി പ്രതീക് വിലപേശൽ നടത്തിയാണ് എത്തിയതെന്ന സി.പി.എം ആരോപണം അദ്ദേഹം തള്ളി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ചാണ് പ്രതീക് തൃണമൂലിൽ ചേർന്നതെന്ന് അഭിഷേക് അവകാശപ്പെട്ടു.
സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അഭിഷേക് സംസാരിച്ചത്. വർഗ്ഗീയ ശക്തികളുമായി സി.പി.എം സഖ്യമുണ്ടാക്കുകയാണെന്നും വോട്ടർ പട്ടിക പുതുക്കൽ പോലുള്ള വിഷയങ്ങളിൽ കേരളത്തിലെ സി.പി.എം പുലർത്തുന്ന നിശബ്ദത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ തൃണമൂൽ മാത്രമാണ് ശക്തമായ നിലപാടെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുവ നേതാവിന്റെ പാർട്ടി മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങളുടെ അടിത്തറയെ ബാധിക്കില്ലെന്ന നിലപാടിലാണ് ബംഗാൾ സി.പി.എം നേതൃത്വം.

