ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ നൽകിയ പരാതിയിൽ പവൻ ഖേരയ്ക്ക് അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് അസം സർക്കാർ സുപ്രീം കോടതിയിൽ. ഏപ്രിൽ 10-ന് തെലങ്കാന ഹൈക്കോടതി നൽകിയ താൽക്കാലിക ആശ്വാസത്തിനെതിരെയാണ് സർക്കാർ നീക്കം.(Assam government moves Supreme Court against Pawan Khera’s bail)
യുഎഇ, ഈജിപ്ത്, ആന്റിഗ്വ ആൻഡ് ബാർബുഡ തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ റിനികി ഭൂയാൻ ശർമയ്ക്കുണ്ടെന്ന പവൻ ഖേരയുടെ ആരോപണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ ഫോർജറി, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി അസം പോലീസ് ഖേരയ്ക്കെതിരെ കേസെടുത്തു.
ഡൽഹിയിൽ താമസിക്കുന്ന ഖേര എന്തിന് ഹൈദരാബാദിലെ കോടതിയെ സമീപിച്ചു എന്ന് അസം സർക്കാർ ചോദിക്കുന്നു. അസമിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിന് ഖേരയ്ക്ക് തടസ്സങ്ങളൊന്നുമില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു.

