ഹൈദരാബാദ്: 9.35 കോടിയുടെ ഹണി ട്രാപ്പ് ആരോപണത്തിൽ തെലുങ്ക് നടി അശു റെഡ്ഡിക്കെതിരെ കേസ് (Ashu Reddy Fraud Case). ലണ്ടനിൽ താമസിക്കുന്ന സോഫ്റ്റ്‌വെയർ എൻജിനീയർ വൈ.വി. ധർമേന്ദ്രയുടെ പരാതിയിലാണ് നടി അശു റെഡ്ഡിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ പിതാവ് വെങ്കട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കട ദിവ്യ റെഡ്ഡി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
2018-ൽ പൊതു സുഹൃത്തുക്കൾ വഴിയാണ് ധർമേന്ദ്രയും നടിയും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്ന് നടി ഉറപ്പുനൽകുകയും ചെയ്തു. യുഎസിലെ വിസ കാലാവധി കഴിഞ്ഞെന്നും കുടുംബം സഹായിക്കുന്നില്ലെന്നും വിശ്വസിപ്പിച്ച് നടി പണം ആവശ്യപ്പെടുകയായിരുന്നു. തുടക്കത്തിൽ അത്യാവശ്യ കാര്യങ്ങൾക്കായി പണം ചോദിച്ച നടി, പിന്നീട് ആഡംബര കാറുകൾക്കും സ്വർണ്ണത്തിനും റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കുമായി കോടികൾ കൈക്കലാക്കി- പരാതിയിൽ പറയുന്നു.
ധർമേന്ദ്രയുടെ നിർബന്ധപ്രകാരം മൂന്ന് കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങിച്ചു. വിവാഹമുറപ്പിക്കാൻ കുടുംബങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടി ഒഴിഞ്ഞുമാറി. മറ്റൊരാളുമായി പ്രണയത്തിലായിരിക്കെയാണ് നടി തന്നെ ഹണി ട്രാപ്പിൽ പെടുത്തിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
തർക്കങ്ങളെത്തുടർന്ന് നടി ഹേമയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 70 ലക്ഷം രൂപ തിരികെ നൽകാമെന്നും ബ്ലാങ്ക് ചെക്കുകൾ നൽകാമെന്നും നടി സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിൽ നിന്നും പിന്മാറിയതായും പരാതിയിൽ പറയുന്നു.
2018 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായാണ് തട്ടിപ്പ് നടന്നതെന്ന് ധർമേന്ദ്രയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഈ തട്ടിപ്പിന് നടിയുടെ കുടുംബാംഗങ്ങളും കൂട്ടുനിന്നതായും അദ്ദേഹം ആരോപിച്ചു.
അതേസമയം , തനിക്കെതിരെ ഉയരുന്നത് പൂർണ്ണമായും വ്യാജവാർത്തകളാണെന്ന് അശു റെഡ്ഡി പ്രതികരിച്ചു. വസ്തുതകൾ പരിശോധിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി അറിയിച്ചു. സംഭവത്തിൽ സെൻട്രൽ ക്രൈം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A case has been registered against Telugu actress and social media star Ashu Reddy for allegedly cheating a London-based software engineer of ₹9.35 crore. The victim, Y.V. Dharmendra, alleged that the actress lured him into a ‘honey trap’ with a marriage proposal and extracted money between 2018 and 2025. Her family members were also booked by the Hyderabad Central Crime Station. The actress has denied the allegations, calling them fake news.

