ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ പോഡ്‌കാസ്റ്റിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും പോഡ്‌കാസ്റ്ററും പരസ്യമായി മാപ്പപേക്ഷിച്ചു (Allu Arjun Controversy). അല്ലു അർജുന്റെ ടീം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും ഖേദം പ്രകടിപ്പിച്ചത്. താരത്തെ കാണാൻ എത്തുന്നവർ പാലിക്കേണ്ട 42 കർശന നിയമങ്ങൾ ഉണ്ടെന്നായിരുന്നു പോഡ്‌കാസ്റ്റിലെ പ്രധാന ആരോപണം.
താരവുമായി സംസാരിക്കുമ്പോൾ നേരിട്ട് കണ്ണുകളിൽ നോക്കരുത്, ഹസ്തദാനം ചെയ്യരുത് തുടങ്ങിയ വിചിത്രമായ നിബന്ധനകൾ അല്ലു അർജുന്റെ ടീം മുന്നോട്ടുവെക്കാറുണ്ടെന്നാണ് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റായ കാവേരി ബറുവ പോഡ്‌കാസ്റ്റിൽ അവകാശപ്പെട്ടത്. എന്നാൽ ഈ വാർത്തകൾ കാട്ടുതീ പോലെ പടർന്നതോടെ താരത്തിന്റെ ഔദ്യോഗിക ടീം രംഗത്തെത്തുകയും ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
സംസാരത്തിനിടയിൽ പറഞ്ഞുപോയ കാര്യങ്ങൾ വസ്തുതാപരമല്ലെന്നും അല്ലു അർജുന്റെ ഭാഗത്തുനിന്നോ ടീമിൽ നിന്നോ അത്തരം നിബന്ധനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അവർ എക്സിൽ കുറിച്ചു. താരത്തിനോടുള്ള ആദരവ് നിലനിർത്തുന്നതായും അവർ കൂട്ടിചേർത്തു. വിവാദമായ പോഡ്‌കാസ്റ്റ് എപ്പിസോഡും വീഡിയോ ക്ലിപ്പുകളും ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ആരെയും അപമാനിക്കാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിൽ ഖേദിക്കുന്നതായും സ്വീകൃതി അറിയിച്ചു.
മനഃപൂർവം താരത്തിന്റെ പ്രശസ്തി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അല്ലു അർജുന്റെ ടീം നിയമനടപടിക്ക് ഒരുങ്ങിയത്. ഇതേത്തുടർന്ന് ചാനലിനും അവതാരികയ്ക്കും നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും നടന്നിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അന്വേഷിക്കാതെ ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്യരുതെന്നും സ്വീകൃതി അഭ്യർത്ഥിച്ചു.
Summary: Brand strategist Kaveri Baruah and podcaster Sweekriti have issued public apologies after Allu Arjun’s team refuted claims of ’42 dos and don’ts’ for meeting the star.



