ലഖ്‌നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ലഖ്‌നൗവിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Ajay Rai Hospitalised Lucknow). വെള്ളിയാഴ്ച വൈകുന്നേരം ലഖ്‌നൗവിലെ വസതിയിൽ വെച്ച് അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു.
ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ഉയർന്ന രക്തസമ്മർദ്ദവുമാണ് അജയ് റായ് ബോധരഹിതനാകാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച ദിവസം മുഴുവൻ പാർട്ടി പരിപാടികളിൽ സജീവമായിരുന്ന അദ്ദേഹം വിമാനത്താവളത്തിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് വീട്ടിൽ വെച്ച് തളർന്നുവീണത്.
അജയ് റായ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു. വാരണാസി സ്വദേശിയായ അജയ് റായ് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ മത്സരിച്ചിരുന്നു. 2023-ലാണ് അജയ് റായിയെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. നിലവിൽ അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും യുപി കോൺഗ്രസ് വക്താവ് അൻഷു അശ്വതി അറിയിച്ചു.
Summary: Uttar Pradesh Congress President Ajay Rai was hospitalised in Lucknow on Friday evening after fainting due to low sodium levels and high blood pressure. He was admitted to Medanta Hospital and is currently reported to be in stable condition. Prime Minister Narendra Modi, who contested against Rai in the 2024 elections, took to social media to wish him a speedy recovery. Doctors are currently monitoring his health, and he is showing significant improvement.

