ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ജൂൺ 6-ന് നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസിൽ നിന്നും ഡൽഹിയിലെത്തുന്നു. തന്റെ വരവിനോടനുബന്ധിച്ച് വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന് അഭിജീത് ദിപ്കെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.(Abhijeet Dipke Requests Supporters Not To Gather At Delhi Airport)
നേരത്തെ, താൻ ഡൽഹിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ എത്തണമെന്ന് സിജെപി പ്രവർത്തകരോട് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, തങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറമുള്ള വൻ ജനപിന്തുണയാണ് ഈ ആഹ്വാനത്തിന് ലഭിച്ചതെന്ന് പാർട്ടി എക്‌സിലൂടെ അറിയിച്ചു. വിമാനത്താവളത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സാധാരണക്കാരായ യാത്രക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിമാനത്താവളത്തിലെ സേവനങ്ങളെ ബാധിക്കുമെന്നും സിജെപി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാകാതിരിക്കാൻ പ്രവർത്തകർ എയർപോർട്ടിലേക്ക് വരേണ്ടതില്ലെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്ദിറിലെ പ്രതിഷേധത്തിന് നേരിട്ട് അനുമതി വാങ്ങാനാണ് ദിപ്കെയുടെ തീരുമാനം. പ്രതിഷേധക്കാർ പൂർണ്ണമായും സമാധാനപരമായി പെരുമാറണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകി. സമരത്തെ തകർക്കാനും അപകീർത്തിപ്പെടുത്താനും എതിരാളികൾ കാത്തിരിക്കുകയാണെന്നും, നിയമം അനുസരിക്കുന്ന പൗരന്മാരെന്ന നിലയിൽ അതിന് അവസരം നൽകരുതെന്നും അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു.
Story Summary
CJP founder Abhijeet Dipke has requested his supporters not to gather at the Delhi airport upon his arrival, citing security concerns and potential inconvenience to passengers. He is arriving in India to lead a protest at Jantar Mantar on June 6, demanding the resignation of the Union Education Minister over the NEET paper leak controversy.

