പത്തനംതിട്ട: മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങൾ വഴി സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതായി കുടുംബം. അവയവം സ്വീകരിക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയക്കായി പണം ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇത്തരത്തിൽ യാതൊരു പണപ്പിരിവിനും കുടുംബം അനുമതി നൽകിയിട്ടില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ആലിന്റെ മുത്തച്ഛൻ വ്യക്തമാക്കി.(Will take legal action against false propaganda, Alin Sherin Abraham’s family)
ശസ്ത്രക്രിയയ്ക്ക് പണമില്ലെന്നും പൊതുജനങ്ങൾ സഹായിക്കണമെന്നും കാണിച്ച് കാർഡുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിപ്പിക്കുന്നു. അവയവദാനവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളും മറ്റ് നടപടികളും പൂർണ്ണമായും സൗജന്യമായാണ് നടക്കുന്നത്. ഇതിനായി കുടുംബമോ ആശുപത്രി അധികൃതരോ പണം ആവശ്യപ്പെട്ടിട്ടില്ല. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിന് പകരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം അറിയിച്ചു.
ഫെബ്രുവരി അഞ്ചിന് ഉണ്ടായ വാഹനാപകടത്തിലാണ് അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിന് ഗുരുതരമായി പരിക്കേറ്റത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധരാകുകയായിരുന്നു. വൃക്കകൾ, കരൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.



