തിരുവനന്തപുരം: താൻ രാജിവെച്ചു പോകുമെന്ന് ആരും കരുതേണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന കെഎസ്ആർടിസിയുടെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് ഇനി പഴയ രീതിയിലുള്ള സൗഹൃദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Will not resign, says Minister KB Ganesh Kumar)
രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾക്കും തനിക്കെതിരെ നിൽക്കുന്നവർക്കും മാത്രമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇന്ന് മറ്റാരുടെയും ചോര കുടിക്കാൻ കിട്ടിയില്ലേ? എന്റെ ചോര കുടിക്കാൻ നോക്കേണ്ട എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ രൂക്ഷമായ മറുപടി.
മാധ്യമങ്ങളോട് നന്നായി പെരുമാറുന്നത് തന്റെ കഴിവുകേടായി കാണരുത്. ഇത്രയും കാലം കാണിച്ച സൗഹൃദം കാണിച്ചപ്പോൾ മാധ്യമങ്ങൾ തലയിൽ കയറി. ഇനിമുതൽ പഴയ ഗണേഷ് കുമാറായിട്ടായിരിക്കും താൻ പെരുമാറുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ മന്ത്രിസഭയ്ക്ക് ഏതാനും ദിവസങ്ങൾ കൂടി മാത്രമേ കാലാവധിയുള്ളൂ. ഇത് തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം. തനിക്ക് ശേഷം ആര് മന്ത്രിയായി വന്നാലും കെഎസ്ആർടിസിയിലെ വികസന പ്രവർത്തനങ്ങൾ തുടരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. സ്ഥാപനത്തെ നശിപ്പിക്കാനാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നും കോൺഗ്രസിന്റെ ഈ വാഗ്ദാനം രണ്ടുമാസം പോലും മുന്നോട്ട് പോകില്ലെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

