ആലപ്പുഴ: സിപിഐഎം നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് ജി. സുധാകരൻ. തൽക്കാലം പാർട്ടി അംഗത്വം പുതുക്കില്ലെങ്കിലും സി.പി.ഐ.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നും അനുഭാവിയായി തുടരുമെന്നുമാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്. ഈ മാസം 31 വരെയാണ് മെമ്പർഷിപ്പ് പുതുക്കാൻ സമയമുള്ളത്.(Will not give up party ties, G Sudhakaran softens stance on CPM)
ജി. സുധാകരനെ പാർട്ടിയിൽ സജീവമായി നിലനിർത്താൻ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളാണ് നടക്കുന്നത്. സി.എസ്. സുജാത, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കർ എന്നിവർ ഇന്ന് സുധാകരന്റെ വീട്ടിലെത്തി നേരിട്ട് കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് അദ്ദേഹം സുധാകരനെ ക്ഷണിക്കുകയും ചെയ്തു.
പെരുമ്പളം പാലം ഉദ്ഘാടന നോട്ടീസിൽ മുഖ്യാതിഥിയായാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. നിലവിൽ നടക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

