ഇടുക്കി: മൂന്നാർ ടൗണിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎയുടെ ഭീഷണി. മൂന്നാർ സ്‌പെഷ്യൽ തഹസിൽദാറിനെ ഫോണിൽ വിളിച്ചാണ് എംഎൽഎ ഭീഷണി മുഴക്കിയത്. കയ്യേറ്റ ഭൂമിയിലെ നിർമ്മാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.(Will break your hands and legs, MLA threatens Special Tahsildar)
തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാർ ടൗണിലെ അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ പരാതിയുമായി എത്തിയവർക്ക് വേണ്ടിയാണ് എംഎൽഎ ഇടപെട്ടത്. നിയമപരമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് തഹസിൽദാർ വ്യക്തമാക്കിയപ്പോൾ, “നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ല” എന്നായിരുന്നു എംഎൽഎയുടെ മറുപടി.
ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി വൻകിടക്കാർക്ക് ഒത്താശ ചെയ്യുന്നുവെന്നും എംഎൽഎ ആരോപിച്ചു. കഴിഞ്ഞ മാസം നടന്ന ഈ സംഭാഷണം തഹസിൽദാർ അന്ന് തന്നെ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുകളിലും സബ് കളക്ടറെയും അറിയിച്ചിരുന്നു.

