തിരുവനന്തപുരം: വയനാട് തുരങ്ക പാതയുടെ നിർമ്മാണ നടപടികൾ തടയണമെന്ന ആവശ്യത്തെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിക്ക് കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയിൽ ആണ് സർക്കാർ തടസ്സ ഹർജി നൽകിയത്.(Wayanad Tunnel project, State government approaches Supreme Court)
തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയരുതെന്നും നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെടും.
മുഖ്യമന്ത്രി പിണറായി വിജയൻ ആണ് തുരങ്ക പാത നിർമ്മാണത്തിന്റെ പ്രധാന ഘട്ടമായ ‘ഫസ്റ്റ് ബ്ലാസ്റ്റിന്റെ’ ഉദ്ഘാടനം നിർവ്വഹിച്ചത്.
2025 ഓഗസ്റ്റിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, തൊഴിലാളികൾക്കുള്ള ക്യാമ്പ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2134.5 കോടി രൂപ ചെലവഴിച്ചാണ് പാത നിർമ്മിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

