ആലപ്പുഴ: ഐക്യത്തിനായുള്ള നീക്കങ്ങളിൽ എൻ.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, പ്രതീക്ഷ കൈവിടാതെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്നും ഐക്യം വൈകാതെ സാധ്യമാകുമെന്നും യോഗം മുഖപത്രമായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.(Vellappally Natesan does not give up on hope in the unity movement)
ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകും. ഈ ദുരവസ്ഥ ഒഴിവാക്കാനാണ് ഐക്യ ശ്രമങ്ങൾ നടത്തുന്നത്. ഏറെക്കാലമായി ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മതന്യൂനപക്ഷ പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം മൂലം ഭരണതലങ്ങളിൽ ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടുന്നു. എസ്.എൻ.ഡി.പി യോഗം ഇന്ന് ഒരു സമരസംഘടനയാണ് എന്നും അദ്ദേഹം പറഞ്ഞു.
തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവർക്ക് ആവശ്യമായ ഇന്ധനം നൽകുന്നത് സമുദായത്തിനകത്തുള്ള ‘കുലംകുത്തി’കളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഒപ്പം നിന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് പത്മഭൂഷൺ സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മനുഷ്യന്റെ വേദനയ്ക്കും സന്തോഷത്തിനും ജാതിഭേദമില്ലെന്ന തിരിച്ചറിവ് ഇല്ലാത്തതാണ് കേരളത്തിന്റെ ദുര്യോഗമെന്നും, സമാനചിന്താഗതിയുള്ളവർ ജാതി-മത വ്യത്യാസമില്ലാതെ ഐക്യത്തിന്റെ ഭാഗമാകണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.

